ADVERTISEMENT
രാജ്ഭവന് (ഗോവ): ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവര്‍ത്തന രീതികളില്‍ നിന്നുമാറി ഗവര്‍ണര്‍മാര്‍ക്ക് പുതിയൊരു പ്രവര്‍ത്തന രീതിക്ക് തുടക്കം കുറിച്ചത് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഗോവ രാജ്ഭവനില്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയുടെ പുസ്തകങ്ങളുടെ റോയല്‍റ്റി തുക ഉപയോഗിച്ച് നടപ്പാക്കുന്ന അന്നദാന പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു കേരള ഗവര്‍ണർ. ഇന്ത്യയിലെ ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ എപ്പോഴും ജനസേവകരായിരിക്കണം.
എഴുത്തുകാരന് കൂടിയായ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ റോയൽറ്റിതുക മുഴുവന്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് മാറ്റിവച്ച് മാതൃകയായെന്ന് കേരള ഗവര്‍ണര്‍ വ്യക്തമാക്കി.
സന്നദ്ധ സംഘടനയായ സ്ട്രീറ്റ് പ്രൊവിഡന്‍സ് വഴിയാണ് രാജ്ഭവന് അന്നദാന്‍ പദ്ധതി നടപ്പാക്കുന്നത്. നൂറുപേര്‍ക്ക് എല്ലാ ദിവസവും രണ്ടുനേരം ഭക്ഷണം നല്കുന്ന ഈ പദ്ധതിക്ക് ആദ്യ ഗഡുവായി റോയല്‍റ്റി തുകയായ 1.30 ലക്ഷം രൂപയാണ് നല്‍കുന്നത്.
ചടങ്ങില്‍ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു.
മഹത്തായ ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങളാണ് കേരളത്തില്‍ ഗവര്‍ണര്‍ നടത്തുന്നതെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിന് അദ്ദേഹം കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
കാന്‍സർ- കിഡ്നി രോഗികള്‍ക്കുള്ള രാജ്ഭവന്റെ സാമ്പത്തിക സഹായം മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വിതരണം ചെയ്തു. രാജ്ഭവന് സെക്രട്ടറി സഞ്ജീവ് സി. ഗോണ്‍സ് ദേശായി, ബോസ്കോ ജോര്‍ജ് എന്നിവർ സംസാരിച്ചു. സ്പെഷല്‍ സെക്രട്ടറി മിഹിര്‍ വര്ദ്ധന് പദ്ധതി വിശദീകരിച്ചു.