ADVERTISEMENT
വിജയപുര: രാജ്യത്തെ ഞെട്ടിച്ച കർണാടകയിലെ 53 കോടി രൂപയുടെ ബാങ്ക് കൊള്ളക്കേസിൽ മുൻ മാനേജർ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞമാസം 25ന് കനറ ബാങ്കിന്റെ മനഗുളി ശാഖയിൽ നിന്ന് കറൻസിയും സ്വർണവുമടക്കം 53.26 കോടി രൂപ കൊള്ളയടിച്ച കേസിൽ മുൻ മാനേജർ വിജയകുമാർ മിരിയാൽ (41), സഹായികളായ ചന്ദ്രശേഖർ നെറെല്ല (38), സുനിൽ നരസിംഹലു മോക്ക (40) എന്നിവരാണ് അറസ്റ്റിലായത്. ഹുബ്ബള്ളിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ചന്ദ്രശേഖർ ഗോവയിലെയും ശ്രീലങ്കയിലെയും ചൂതാട്ടത്തിനും മറ്റുംവൻതോതിൽ പണം ചെലവഴിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണു പ്രതികൾ കൊള്ള ആസൂത്രണം ചെയ്തതെങ്കിലും വിജയകുമാറിന്റെ സ്ഥലം മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ബാങ്ക് ലോക്കറ്റിന്റെ ഡൂപ്ലിക്കേറ്റ് താക്കോലുകൾ നിർമിച്ച് കൈവശം സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞമാസം ഒന്‍പതിന് വിജയപുര ജില്ലയിലെ തന്നെ റോണിഹാല്‍ ബ്രാഞ്ചിലേക്ക് വിജയകുമാറിന് സ്ഥലം മാറ്റം ലഭിച്ചതോടെ സംഘം കൊള്ള ഉറപ്പിച്ചു.
25 അര്‍ധരാത്രിയാണ് സിസിടിവി കാമറകള്‍ മറച്ചശേഷം ലോക്കറിൽനിന്ന് സ്വർണവും പണവും കൊള്ളയടിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് മോഷണത്തിനു പിന്നിലെന്നു വരുത്തിത്തീര്‍ക്കാന്‍ ബാങ്കിന് സമീപം മന്ത്രവാദ വസ്തുക്കള്‍ ഉപേക്ഷിക്കുകയും ചെയ്തു.
53.26 കോടിരൂപ വിലമതിക്കുന്ന 58.97 കിലോ സ്വർണാഭരണങ്ങളും 5.2 ലക്ഷം രൂപയുടെ കറൻസികളുമാണു സംഘം കവർന്നത്. കൊള്ള നടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും 10.75 കോടിരൂപ വിലവരുന്ന സ്വർണവും കണ്ടെടുത്തുവെന്ന് വിജയപുര എസ്പി ലക്ഷ്മൺ നിംബാർഗി അറിയിച്ചു. അവശേഷിച്ച സ്വർണവും പണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags :