ADVERTISEMENT
ശ്രീനഗർ: ലഫ്റ്റനന്റ് ഗവർണറുടെ വിലക്കു മറികടന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മന്ത്രിസഭാംഗങ്ങളും ശവകുടീരത്തിൽ ആദരമർപ്പിച്ചു. 1931ല്‍ അന്നത്തെ കാഷ്മീർ രാജാവ് ഹരിസിംഗിനെതിരേ പ്രതിഷേധിച്ച 22 പേരെ വെടിവച്ചു കൊന്നതിന്റെ ഓർമയ്ക്കായുള്ള മണ്ഡപം ഇന്നലെ ഇതുൾപ്പെടെ ഒട്ടേറെ നാടകീയരംഗങ്ങൾക്കാണു സാക്ഷ്യംവഹിച്ചത്.
വീട്ടുതടങ്കലും സുരക്ഷാ മുൻകരുതലുകളും ഭേദിച്ച് നടന്നും ഓട്ടോറിക്ഷയിലും ഇരുചക്രവാഹനത്തിലും മാറിക്കയറി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും കൂടീരത്തിൽ കടക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാസേന തടഞ്ഞു. ഇതോടെ മതിൽചാടി സംഘം അകത്ത് പ്രവേശിക്കുകയായിരുന്നു.
തന്നെയും സഹപ്രവർത്തകരെയും ആക്രമിക്കാൻ ശ്രമം നടന്നതായി പിന്നീട് മുഖ്യമന്ത്രി ആരോപിക്കുകയും ചെയ്തു. നേരത്തേ ശവകുടീരത്തിലേക്കുള്ള പ്രവേശനം വിലക്കിയ ലഫ്റ്റനന്റ് ഗവര്‍ണർ മനോജ് സിൻഹ മുഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതവഗണിച്ച് മുഖ്യമന്ത്രിയും സംഘവും എത്തിയതോടെയാണ് പോലീസ് ബലപ്രയോഗം നടത്തിയത്.
1931 ജൂലൈ 13ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഫാത്തിഹ അര്‍പ്പിക്കുകയും ചെയ്തുവെന്ന് പിന്നീട് മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ അറിയിച്ചു.""എന്റെ വഴിതടയാൻ ശ്രമിച്ചതിനാൽ നൗഹട്ട ചൗക്കില്‍നിന്ന് നടന്നെത്തി. നഖ്ഷ്ബി സാഹിബ് ദര്‍ഗയിലേക്കുള്ള ഗേറ്റും അവർ അടച്ചിരുന്നു. അതിനാൽ മതിൽ ചാടിക്കടന്നു. ഇതിനിടെ എന്നെ പിടികൂടാനും ശ്രമിച്ചു''-സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പമുള്ള പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു. ശവകുടീരത്തിൽവച്ച് തന്നെ മര്‍ദിച്ചതായി പറയുന്ന മറ്റൊരു വീഡിയോയും മുഖ്യമന്ത്രി പുറത്തുവിട്ടു.
1931 സംഭവത്തിന്റെ വാര്‍ഷികാചരണം പാടില്ലെന്ന് നേരത്തേ ലഫ്. ഗവർണർ ഉത്തരവിറക്കിയിരുന്നു.
Tags : OMAR ABDULLAH