ADVERTISEMENT
ശുഭാംശു ബഹിരാകാശ നിലയത്തിൽ
ആക്സിയം 4 വിക്ഷേപണം വിജയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. 28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തുമെന്ന് നാസ അറിയിച്ചു. തുടർന്ന് ഡ്രാഗണ്‍ പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.
ഇതോടെ രാജ്യത്തുനിന്നു ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും മുപ്പത്തിയൊന്പതുകാരനായ ശുഭാംശു ശുക്ല. ഏഴു തവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യവിക്ഷേപണം മാറ്റിയത്. മോശം കാലാവസ്ഥ, സ്പേസ് എക്സിന്റെ ഫാൽക്കണ്‍9 റോക്കറ്റിൽ കണ്ടെത്തിയ ചോർച്ച, അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണമായിരുന്നു യാത്ര മാറ്റിവച്ചത്.
ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില്‍ അറുപതിലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണു സംഘത്തിന്റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.
ഇന്ത്യക്കുവേണ്ടി ഐഎസ്ആര്‍ഒ നിര്‍ദേശിച്ച ഏഴു പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള്‍ മുളപ്പിക്കലും വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
അവിസ്മരണീയ യാത്ര: ശുഭാംശു
“നമസ്കാരം, എന്റെ പ്രിയപ്പെട്ടവരേ... എന്തൊരു അവിസ്മരണീയ യാത്രയാണിത്. 41 വർഷത്തെ ഇടവേളയ്ക്കുശേഷം നാം ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.
ഭൂമിയെ സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗത്തിലാണ് ഞങ്ങള്‍ വലംവച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. ജയ് ഹിന്ദ്! ജയ് ഭാരത്!” ഡ്രാഗണ്‍ പേടകത്തിൽ ബഹിരാകാശത്ത് എത്തിയശേഷം ശുഭാംശു ശുക്ല പ്രതികരിച്ചു.
ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണു ലക്നോ സ്വദേശിയും വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല സ്വന്തമാക്കിയത്. 1984ലാണ് റഷ്യയുടെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയത്. അതേസമയം, രാകേഷ് ശർമയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥിതി ചെയ്യുന്നത്. 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ഐഎസ്എസ് 1998ൽ അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്നാണു നിർമിച്ചത്.
Tags : shubhanshu shukla SPACE ISRO NASA