ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ അടുത്ത മാസം അവസാനത്തോടെ ഒപ്പിട്ടേക്കും. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ യുകെ സന്ദർശനം നടത്തുന്നതും കരാർ അടുത്ത മാസം യാഥാർഥ്യമാകുമെന്നതിന്റെ സൂചനയാണ്. കരാർ സംബന്ധിച്ച അന്തിമചർച്ചകൾ മേയ് ആറിന് പൂർത്തിയാക്കിയിരുന്നു.
2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഉയർത്തുകയാണു ലക്ഷ്യം. കരാറിൽ ഒപ്പുവച്ചു കഴിഞ്ഞാൽ പ്രാബല്യത്തിൽ വരുന്നതിനുമുന്പ് കേന്ദ്രമന്ത്രിസഭയുടെയും ബ്രിട്ടീഷ് പാർലമെന്റിന്റെയും അംഗീകാരം ആവശ്യമാണ്. കരാർ യഥാർഥ്യമാകുന്നതോടെ ഇന്ത്യയിൽനിന്നുള്ള തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, സമുദ്ര വിഭവങ്ങൾ തുടങ്ങിയവയ്ക്ക് യുകെ വിപണിയിൽ മികച്ച പ്രവേശനം ലഭിക്കും.
ഇതോടൊപ്പം യുകെയിൽ നിർമിച്ച കാർ, മദ്യം, ചോക്ലേറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയവയ്ക്ക് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കുകയും ഇതുവഴി രാജ്യത്ത് ഈ വസ്തുക്കളുടെ വിലയിൽ കുറവുണ്ടാകുകയും ചെയ്യും. മദ്യഇറക്കുമതി തീരുവ 150 ശതമാനത്തിൽനിന്ന് 75 ആയി കുറയും. പത്തു വർഷത്തിനുള്ളിൽ ഇത് 40 ശതമാനമാകും. നികുതിയ്ക്കപ്പുറം ചെറുകിട ജോലികൾ, ബിസിനസ്, പ്രൊഫഷണൽ സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങിയ മേഖലയിൽ ഇന്ത്യയ്ക്കു പ്രയോജനം ലഭിക്കും.
Tags : India-UK free trade agreeme