ADVERTISEMENT
ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ നിയമ സംവിധാനത്തെ നോക്കുകുത്തിയാക്കി ഭരണഘടനയെ അട്ടിമറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അന്നത്തെ കോണ്ഗ്രസ് സർക്കാരിനെയാണ് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെ വിമർശിച്ചത്. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ വിമർശനം. ബിജെപി സർക്കാരിന്റെ ഭരണപരാജയം മറച്ചുവയ്ക്കാൻ മോദി സർക്കാർ അടിയന്തരാവസ്ഥയെ പഴിക്കുന്നുവെന്നും ഇന്ത്യ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നുമുള്ള കോണ്ഗ്രസ് ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
1975നും 1977നും ഇടയിലുള്ള കാലഘട്ടത്തിൽ ജനങ്ങൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടു. മറക്കാൻ സാധിക്കാത്ത നിരവധി ഉദാഹരണങ്ങളുണ്ട്. വിദ്യാർഥികളെ ഉപദ്രവിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രിമാരായ മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയി, മുൻ ഉപപ്രധാനമന്ത്രി ജഗജീവൻ റാം തുടങ്ങിയവരുടെ പ്രസംഗങ്ങൾ പരിപാടിക്കിടയിൽ അദ്ദേഹം കാണിച്ചു. ഇതോടൊപ്പം അടിയന്തരാവസ്ഥയ്ക്കെതിരേ പോരാടിയവരെ രാജ്യം ഇപ്പോഴും ഓർക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
കണ്ണുകളെ ബാധിക്കുന്ന ട്രക്കോമ രോഗത്തിൽനിന്നും ഇന്ത്യ മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയുണ്ടായെന്നും രാജ്യമെന്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണിതെന്നും മൻ കി ബാത്തിനിടയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
2015 ൽ 25 കോടി ജനങ്ങൾക്കു മാത്രം ലഭിച്ചിരുന്ന സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഗുണം ഇപ്പോൾ 95 കോടി ജനങ്ങൾക്ക് ലഭിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുന്നോട്ടുള്ള പ്രയാണത്തിൽ ഇത് കൂടുതൽ ഊർജം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
Tags :