ADVERTISEMENT
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ നിയമങ്ങളനുസരിച്ചാണ് രാജ്യത്തു തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന രാഹുലിന്റെ ആരോപണത്തിനു മറുപടിയായാണ് ഔദ്യോഗിക കത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിനെ ഇക്കാര്യം അറിയിച്ചത്. ഈ മാസം 12 ന് രാഹുലിന് അയച്ച കത്തിന് അദ്ദേഹം ഇതുവരെയും മറുപടി നൽകിയില്ലെന്നാണു വിവരം. രാഹുലിന്റെ ആരോപങ്ങൾ ചർച്ച ചെയ്യാമെന്നും കമ്മീഷൻ രാഹുലിനെ അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി സമൂഹമാധ്യമത്തിലൂടെയും ഇംഗ്ലീഷ് ഓണ്‍ലൈൻ മാധ്യമത്തിലൂടെയുമായിരുന്നു രാഹുലിന്റെ ആരോപണം. തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത വിശദീകരിച്ച് കമ്മീഷൻതന്നെ രാഹുലിനെ നേരിട്ടു വിഷയങ്ങൾ ധരിപ്പിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ 28421 ബൂത്തുതല ഓഫീസർമാരടക്കം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിരുന്നെന്നും കമ്മീഷൻ വിശദീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സംഭവിച്ചിട്ടുണ്ടെങ്കിൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ ഇതിനോടകം കോടതിയെ സമീപിച്ചിട്ടുണ്ടാകാമെന്നും കമ്മീഷൻ കത്തിൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിനുശേഷം അതത് പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നടക്കം രാഹുൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നു കമ്മീഷൻ അടുത്തിടെ ഇറക്കിയ ഉത്തരവ് തെളിവുകൾ നശിപ്പിക്കാനാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
Tags :