ADVERTISEMENT
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ലോകേശ്വരിയുടെ ഭര്‍ത്താവ് പനീറും ഭര്‍തൃമാതാവ് പൂങ്കോതയുമാണ് പിടിയിലായത്.
വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ജീവനൊടുക്കിയത്. കഴിഞ്ഞ ജൂൺ 27ന് ആയിരുന്നുകട്ടാവൂർ സ്വദേശി പനീറുമായി (37) യുവതിയുടെ വിവാഹം നടന്നത്.
സ്വകാര്യ കമ്പനി ജീവനക്കാരനാണ് പനീർ. യുവതിയുടെ വീട്ടുകാരോട് 10 പവൻ സ്ത്രീധനം വേണമെന്നാണ് പനീറിന്റെ കുടുംബം ആവശ്യപ്പെട്ടതെങ്കിലും അഞ്ച് പവൻ നൽകാമെന്നായിരുന്നു ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചത്.
എന്നാൽ നാല് പവൻ സ്വർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ കഴിഞ്ഞത്. സ്വർണത്തിന് പുറമെ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി നൽകിയിരുന്നു. പക്ഷേ, വിവാഹത്തിന് ശേഷം ലോകേശ്വരിയെ ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുകയായിരുന്നു.
കുടുംബത്തിലെ മൂത്ത മരുമകൾക്ക് 12 പവൻ സ്ത്രീധനമായി ലഭിച്ചിരുന്നെന്നും ബാക്കി ഒരു പവൻ സ്വർണം ഉടൻ ലഭിക്കണമെന്നും എസി വാങ്ങി നൽകണമെന്നും പറഞ്ഞായിരുന്നു ഉപദ്രവം.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയ ലോകേശ്വരി, ഇക്കാര്യം മാതാപിതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയോടെ ലോകേശ്വരിയെ സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Tags : dowry harassment suicide arrest