ADVERTISEMENT
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുന്നു. ഏറ്റവും ഒടുവിലെ ഉദാഹരണം മഹാരാഷ്ട്രയിൽനിന്നാണ്. കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർ. സംസ്ഥാനത്ത് കർശനമായ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് ബിജെപി സർക്കാരിലെ റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസികൾ കടുത്ത ആശങ്കയിലും ഭയത്തിലുമായിക്കഴിഞ്ഞു.
വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നത്. രാജ്യത്ത് തീർത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നില്ല. സാമൂഹിക സേവനത്തെ മതപരിവർത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാമെന്ന അജൻഡ മാത്രമാകും ഇവർക്കു മുന്നിലുള്ളത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലുമെല്ലാം പരീക്ഷിച്ച് വിജയിച്ച കിരാത മതപരിവർത്തന നിരോധന നിയമം രാകിമിനുക്കി മഹാരാഷ്ട്രയിലും നടപ്പാക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്രയിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നുവെന്ന ചില എംഎൽഎമാരുടെ ആരോപണമാണ് പുതിയ നീക്കങ്ങൾക്കു പിന്നിൽ. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും നിർബന്ധിച്ചും സ്വാധീനിച്ചുമുള്ള മതംമാറ്റം നടക്കുന്നുണ്ടെന്ന് സഞ്ജയ് കുട്ടെ എംഎൽഎ നിയമസഭയിൽ പറഞ്ഞു. മതപരിവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധുലെ, നന്ദർബാർ ജില്ലകളിൽ അനധികൃത പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് അനുപ് അഗര്‍വാൾ എംഎൽഎ ആരോപിച്ചു. ഇതിനു മറുപടിയായി കഴിഞ്ഞദിവസം നിയമസഭയിൽ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് സംസ്ഥാനത്ത് കർശനമായ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ചത്. അനധികൃത നിർമാണങ്ങളെക്കുറിച്ച് ഡിവിഷണൽ കമ്മീഷണർ അന്വേഷണം നടത്തും. അന്വേഷണം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ അനധികൃത പള്ളികൾ പൊളിച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഗോപിചന്ദ് പദൽക്കർ എംഎൽഎ കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തത്.
മഹാരാഷ്ട്രയിൽ 1321 മുതൽ ക്രൈസ്തവ സാന്നിധ്യമുണ്ടെന്ന് ചരിത്രരേഖകളുണ്ട്. പ്രശസ്തമായ ബോംബെ അതിരൂപത സ്ഥാപിതമായത് 1886ലാണ്. 140-ാം വർഷത്തിലെത്തിയ ഈ അതിരൂപതയുടെ പ്രവർത്തനങ്ങളിൽ എന്തു ക്രമവിരുദ്ധതയാണ് ഇപ്പോൾ ബിജെപി സർക്കാർ കാണുന്നത്. 1988ലാണ് മഹാരാഷ്ട്രയിൽ സീറോമലബാർ സഭയുടെ കല്യാൺ രൂപത സ്ഥാപിതമായത്. മൂന്നര പതിറ്റാണ്ടു പിന്നിട്ട കല്യാൺ രൂപതയുടെ പ്രവർത്തനങ്ങളിലും നാളിതുവരെ ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. അനധികൃതമായി പള്ളികൾ നിർമിക്കുക എന്നത് കത്തോലിക്കാ സഭയുടെ അജൻഡയിലുള്ള പ്രവൃത്തിയല്ല. മറ്റു ക്രൈസ്തവ വിഭാഗങ്ങളുൾപ്പെടെ ആരെങ്കിലും നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുകയോ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയോ ചെയ്താൽ അതു തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും നിലവിൽതന്നെ നിയമങ്ങളുണ്ട്. അതുപോരെന്നും പല സംസ്ഥാനങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മതപരിവർത്തന നിരോധന നിയമം കൂടുതൽ കർക്കശമായി നടപ്പാക്കണമെന്നും വാശിപിടിക്കുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ വച്ചാണെന്നു സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.
രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകൾ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ നാലിന് ഞങ്ങൾ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. 2024ൽ മാത്രം 834 ആക്രമണങ്ങൾ. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് 835ല്‍ അധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,682 പേർ അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ. ഇത്തരത്തിൽ രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അതിനായി ക്രൈസ്തവരെ കൂടെക്കൂട്ടാൻ പദ്ധതിയിടുന്നതും. ആദ്യം ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കൂ. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തൂ.
Tags :