ADVERTISEMENT
ഭോപ്പാൽ: മധ്യപ്രദേശിൽ ക്രൈസ്തവർക്കുനേരേ ക്രൂരമായ ആക്രമണം. ബർബാൻപുർ ജില്ലയിലെ നെപ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് നാല് ക്രൈസ്തവരെ ആക്രമിച്ച 150ഓളം വരുന്ന സംഘം ഇവരെ വിവസ്ത്രരാക്കി വഴിയിലൂടെ നടത്തിക്കുകയും സ്ഥലത്തെ ക്ഷേത്രത്തിലെത്തിച്ചു വിഗ്രഹത്തിനുമുന്നിൽ തൊഴാൻ ആവശ്യപ്പെടുകയും ചെയ്തു. പൊതുറോഡിലൂടെ നടത്തിക്കുന്നതിനിടെ അക്രമിസംഘം ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വീഡിയോ ഇന്നലെ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണു കഴിഞ്ഞ 22ന് രാത്രിയിൽ നടന്ന സംഭവം പുറംലോകമറിയുന്നത്.
തന്റെ വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം തന്നെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയും ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശത്തെ പാസ്റ്ററായ ഗൊഖാരിയ സോളങ്കി പറഞ്ഞു. തങ്ങളെ ആക്രമിച്ച അക്രമിസംഘം വിവസ്തരാക്കുകയും അധിക്ഷേപിക്കുകയും തുടർന്ന് കവർച്ചക്കാരെപ്പോലെ പൊതുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിച്ച് വിഗ്രഹത്തിനുമുന്നിൽ തൊഴാൻ നിർബന്ധിച്ചു. ദളിതരെ മതംമാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തന്നെയൊഴികെ മറ്റു മൂന്നുപേരെ അക്രമിസംഘം പിന്നീട് പോലീസിലേൽപ്പിച്ചു.
എന്നാൽ ഇവരിലൊരാൾ അക്രമിസംഘത്തിലെ ചിലരുടെ അടുത്തയാളാണെന്നു തിരിച്ചറിഞ്ഞതോടെ മോചിപ്പിച്ചു. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിനും ജില്ലാകളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് ഗൊഖാരിയ സോളങ്കി പറഞ്ഞു. തങ്ങളെല്ലാം ക്രൈസ്തവരാണെന്നും പ്രാർഥനയ്ക്കായി ഒത്തുകൂടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസുകാർ നടപടിയൊന്നുമെടുക്കാതെ അക്രമിസംഘത്തിനൊപ്പം ചേരുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
മധ്യപ്രദേശിൽ ക്രൈസ്തവർക്കു നേ രേയുള്ള ആക്രമണം തുടർക്കഥയാകുകയാണെന്നും ഇതിൽ ഏറ്റവുമൊടുവിലത്തെ സംഭവമാണ് നെപ ഗ്രാമത്തിലേതെന്നും ഭോപ്പാലിലെ ക്രൈസ്തവസംഘടനാ നേതാവ് ഡാനിയൽ ജോൺ പറഞ്ഞു.
Tags : Christians atacked madhya pradesh