അഡ്വ. സുരേഷ് കോശി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറക്കുമതിക്കുള്ള താരിഫ് പരിഷ്കരിച്ച് ആഗോളതലത്തിൽ പുതിയൊരു പ്രശ്നം സൃഷ്ടിച്ചിരിക്കുന്നു. പുതിയ വ്യാപാര കരാറിന് നിശ്ചയിച്ച 90 ദിവസത്തെ കാലാവധി ജൂലൈ ഒന്പതിന് അവസാനിക്കും.
കേന്ദ്ര സർക്കാർ കരടുരേഖ തയാറാക്കുന്നു എന്നാണ് അറിയുന്നത്. ഇന്ത്യൻ കാർഷിക വിപണി ഒന്നാകെ തുറന്നുകൊടുക്കണമെന്നാണ് ട്രംപിന്റെ ആഗ്രഹം. അതിനായി ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നതാണ് ട്രംപിന്റെ വാശി. ഇപ്പോൾ പത്തു ശതമാനമാണ് കുറഞ്ഞ തീരുവ.
ജൂലൈ ഒന്പതിനു മുൻപായി ഇടക്കാല കരാർ ഉണ്ടാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ബ്രിട്ടനുമായും ചൈനയുമായും അമേരിക്ക ധാരണയുണ്ടാക്കി കരാറുകൾ ഒപ്പിട്ടു. 2024ൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 8800 കോടി ഡോളറിന്റേതും ഇറക്കുമതി 4200 കോടി ഡോളറിന്റേതുമാണ്. ഇത് 2030ൽ 50,000 കോടി ഡോളറായി ഉയർത്തണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
ജൂൺ 25നു മുൻപേ ഇടക്കാല കരാർ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു കേന്ദ്ര സർക്കാർ. അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനവും കയറ്റുമതിക്ക് 10ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക്.
കൃഷി, ക്ഷീര മേഖലകളെ സംരക്ഷിക്കാൻ ഇറക്കുമതിക്ക് മിനിമം തുക നിശ്ചയിക്കുക, ക്വോട്ട ഏർപ്പെടുത്തുക ഇവയാണ് പ്രധാന ചർച്ച.
ഇറക്കുമതി അളവിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന വ്യവസ്ഥയ്ക്ക് സ്വാതന്ത്ര വ്യാപാര കരാറിൽ ദീർഘകാലം നിലനിൽപ്പില്ല. എന്നാൽ അമേരിക്ക ആഗ്രഹിക്കുന്ന കാര്യങ്ങൾ:
ഇറക്കുമതി നിയന്ത്രണങ്ങൾ എടുത്തുകളയുക.
2. കാർഷിക വിപണി ഒന്നാകെ അമേരിക്കയ്ക്ക് തുറന്നുകൊടുക്കുക.
3. കാർഷിക മേഖലയിൽ സർക്കാർ നിയന്ത്രണം പാടില്ല.
4. അമേരിക്കയും ഇന്ത്യയും ഒരേ ചുങ്കം ഏർപ്പെടുത്തുക.
5. ഇന്ത്യയിലെ അമേരിക്കൻ കമ്പനികളുടെ നികുതി ലഘൂകരിക്കുക തുടങ്ങിയവയാണ്.
അമേരിക്കയുമായി കൂട്ടുകൂടി അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങളുടെ ഫലമായി ഇന്ത്യയിൽ മരുന്നുകളുടെ വില മൂന്നിരട്ടിയായി വർധിച്ചു എന്നത് നമുക്കുമുന്നിലുള്ള അനുഭവമാണ്.
കാർഷിക വിഷയങ്ങളിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസങ്ങൾ.
1. അമേരിക്കയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ശരാശരി തീരുവ 5.3 ശതമാനമാണ്. ഇന്ത്യയിൽ കർഷകരെ സംരക്ഷിക്കാൻ 150% വരെ താരിഫ് നിരക്കുകളുണ്ട്. അമേരിക്കൻ ഉത്പന്നങ്ങളുടെ ശരാശരി ഇറക്കുമതി തീരുവ 37.7 ശതമാനമാണ്.
2. അമേരിക്കൻ കർഷകന്റെ ശരാശരി കൃഷിഭൂമി 46 ഹെക്ടർ.
ഇന്ത്യൻ കർഷകന്റെ ശരാശരി കൃഷിഭൂമി ഒരു ഹെക്ടറിൽ താഴെ മാത്രം.
3. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി സാധനങ്ങൾ ബദാം, വാൽനട്ട്, പിസ്ത, ആപ്പിൾ, പയർ, സിന്തറ്റിക് റബർ, ക്ഷീരോത്പന്നങ്ങൾ, പരുത്തി, ചോളം, ഗോതമ്പ് എന്നിവയാണ്.
ഇന്ത്യയിൽനിന്നുള്ള കയറ്റുമതി സാധനങ്ങൾ അരി, ചെമ്മീൻ, തേൻ, പച്ചക്കറി സത്ത്, ആവണക്കെണ്ണ, കുരുമുളക് തുടങ്ങിയവയാണ്.
4. അമേരിക്കയിലെ കാർഷികമേഖല ഹൈടെക്കും വാണിജ്യവത്്കരിച്ചതുമാണ്. ഇന്ത്യയിൽ കൃഷി ഗ്രാമീണ കർഷകന്റെ ഉപജീവനമാർഗമാണ്.
5. അമേരിക്കയിൽ വൻ സബ്സിഡികൾ നൽകി കർഷകരെ ഗവൺമെന്റ് സംരക്ഷിക്കുന്നു. ഇന്ത്യയിൽ ചെറുകിട കർഷകനു സംരക്ഷണവുമില്ല, നിക്ഷേപശേഷിയും ഇല്ല. സ്വകാര്യമേഖലയുടെ ആറ് ശതമാനം നിക്ഷേപമേ കൃഷിയിലുള്ളൂ. ജലസേചന സൗകര്യങ്ങളുടെ അഭാവവും ഇന്ത്യയിലുണ്ട്.
6. അമേരിക്ക ലോക വ്യാപാര കരാറിലെ നിബന്ധനകൾ പാലിക്കാറില്ല. ചീസിനു വില കുറഞ്ഞപ്പോൾ ഉയർന്ന വിലയ്ക്കു വാങ്ങി സംഭരിച്ചു കടലിൽ ഒഴുക്കി. അമേരിക്കൻ കർഷകരെ രക്ഷിക്കാൻ കാർഷികവിഭവങ്ങളുടെ വില നിലനിർത്തുന്നതും കയറ്റിഅയയ്ക്കുവാൻ വ്യഗ്രത കാണിക്കുന്നതും അവരുടെ കാർഷിക നയത്തിന്റെ പ്രതിഫലനമാണ്. 2014 ൽ നടപ്പിലാക്കിയ ഫാം ബില്ലിന്റെ മറവിലാണ് വലിയ സബ്സിഡികൾ അമേരിക്ക നൽകുന്നത്.
കാർഷിക താരിഫ് കുറയ്ക്കുവാനും താങ്ങുവില കുറയ്ക്കുവാനും ജനിതകമാറ്റം വരുത്തിയ വിളകളും പാൽ ഉത്പന്നങ്ങളും നികുതി കുറച്ചും നികുതിരഹിതമായും ഇറക്കുമതി ചെയ്യാനും കരാർ ഒപ്പിട്ടാൽ ഇന്ത്യയിലെ കർഷകനെ അമേരിക്കയ്ക്കു മുന്നിൽ ആവശ്യമില്ലാതെ വെടിവയ്ക്കുവാൻ പിടിച്ചു കൊടുക്കുന്നതുപോലെയാകും ഫലം.
പ്രതിസന്ധിയിലാകുന്ന മേഖലകൾ
1. ക്ഷീരമേഖല
ഈ മേഖലയിൽ ഇറക്കുമതി അനുവദിച്ചാൽ 90 ശതമാനം വരുന്ന ഗ്രാമീണ കർഷകന്റെ പട്ടിണിക്കു പാസെടുക്കുന്നതിനു തുല്യമാണ്. ആർഇസിപി കരാറിൽ ഒപ്പിടുവാൻ കർഷക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ഇന്ത്യ മുതിർന്നില്ല. ലോകത്ത് പാൽ ഉത്പന്നങ്ങൾ കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ചൈനയുമായി ഈ കാര്യത്തിൽ കൊമ്പുകോർത്തു. ഇന്ത്യയിലേക്ക് പാൽപ്പൊടിയും പ്രോട്ടീൻ നീക്കംചെയ്ത മുട്ടപ്പൊടിയും വേറെവിധത്തിൽ കൊണ്ടുവന്ന് ഇന്ത്യൻ വിപണി കീഴടക്കിയാൽ അത്ഭുതപ്പെടേണ്ടതില്ല.
2. ഗോതമ്പ്, ചോളം, സോയാബീൻ
2014ൽ അമേരിക്കൻ സമ്മർദത്തിൽ ഗോതമ്പിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചത് ഇന്ത്യൻ വിപണിയെ കുഴപ്പത്തിലാക്കി. താരിഫ് കുറച്ചാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകന്റെ കാര്യം ദയനീയമാകും. 2020 ജൂണിൽ ഇറക്കുമതി തീരുവ കുറച്ച് ചോളം അമേരിക്ക വലിയ തോതിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. ഇന്ന് വിപണി അവരുടെ കൈവശമാണ്. ഇന്ത്യയിൽ ചോളകൃഷി താമസിക്കാതെ നിന്നുപോകും. സോയാബീൻ എണ്ണ ചൈനയിലേക്കായിരുന്നു അമേരിക്ക കൂടുതലായി അയച്ചിരുന്നത്. ചൈന തടഞ്ഞതിനാൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ സമ്മർദമുണ്ടാകും. ഫലം പാമോയിലും സോയാബീനും വന്ന് ഇന്ത്യയിലെ തേങ്ങ ഉൾപ്പെടെയുള്ള എണ്ണക്കുരുക്കളുടെ വില ഇടിയും.
3. ആപ്പിൾ, ബദാം
ഇവയുടെ തീരുവ കുറച്ചാൽ ജമ്മു കാഷ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ പ്രദേശങ്ങളിലെ കർഷകർ പ്രതിസന്ധിയിലാകും.
4. പയർ വർഗങ്ങൾ
പയറുവർഗ കർഷകരെ സംരക്ഷിക്കാൻ 2018 ൽ ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടി. കടലയ്ക്ക് 70 ശതമാനം, മറ്റുള്ളവയ്ക്ക് 50 ശതമാനം ആക്കിയപ്പോൾ ഇന്ത്യൻ ഉത്പാദനവും കയറ്റുമതിയും വർധിച്ചു. ഇതിൽ കുറവുണ്ടായാൽ ഈ മേഖലയും പ്രശ്നത്തിലാകും.
5. പരുത്തി
ഡബ്ല്യുറ്റിഒ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിക്കൊണ്ട് അമേരിക്ക പരുത്തിക്കു വൻ സബ്സിഡി നൽകി കയറ്റുമതിയിൽ ലോകത്ത് ഒന്നാംസ്ഥാനം നേടി. എന്നാൽ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാമതാണ്. പരുത്തിയെ കാർഷികോത്പന്നമായി ഡബ്ല്യുറ്റിഒയിൽ നരസിംഹറാവു ഉൾപ്പെടുത്തിയതിനാൽ പരുത്തി കർഷകർ ഇന്നും നിലനിൽക്കുന്നു. നികുതി കുറച്ചാൽ കർഷക ആത്മഹത്യകളായിരിക്കും ഫലം.
6. കോഴി
കോഴിക്ക് 100ശതമാനം ഇറക്കുമതി തീരുവ ആയിരുന്നത് 26ശതമാനമാക്കി. ഇനി അതുമില്ലാതാക്കാനാണ് ശ്രമം. കോഴിയുടെ തുടഇറച്ചി അമേരിക്കയിൽ താല്പര്യം ഇല്ലാത്തതിനാൽ അതും മുട്ടയും കയറ്റുമതിക്കായിരിക്കും അവരുടെ നീക്കങ്ങൾ.
7. കരിമ്പ്
പഞ്ചസാരയുടെ ഇറക്കുമതി തീരുവ 100 ശതമാനമാണ്. അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്കരിച്ചു നമ്മൾ കയറ്റി അയയ്ക്കുന്നുണ്ട്. ഇതിന്റെ ഇറക്കുമതി തീരുവ 26 ശതമാനമാണ്. പൂജ്യം ആക്കിയാൽ ഡെക്കാൻ പീഠഭൂമിയിലെ കർഷകർ പെരുവഴിയിലാകും.
8. റബർ
സിന്തറ്റിക് റബർ നികുതിരഹിതമായി ഇറക്കുമതി ചെയ്താൽ സ്വാഭാവിക റബറിന്റെ വിലയിലും വൻ തിരിച്ചടികൾ ഉണ്ടാകും. കേരളത്തിലെ ചെറുകിട കർഷകനെ ഭയപ്പെടുത്തുന്ന വസ്തുതയാണിത്.
9. വിത്തുകൾ
വിത്തുകളുടെ നിയന്ത്രണവും പേറ്റന്റുകളും കരാറിന്റെ ഭാഗമാക്കിയാൽ അമേരിക്കൻ ആഗോള കുത്തകകളിലേക്ക് ഇന്ത്യയിലെ പാരമ്പരാഗതമായ കൃഷിയെ നശിപ്പിക്കുവാൻ വിട്ടുകൊടുക്കുകയാവും ഫലം. ഉരുളക്കിഴങ്ങു കർഷകനെ രാജ്യാന്തര കുത്തകകൾ കോടതി കയറ്റിയ സംഭവങ്ങൾ നമുക്കു മുന്നിലുണ്ട്. പുത്തൻ കരാറിന്റെ ഉള്ളുകള്ളികൾ നമുക്കറിയില്ല.
കേന്ദ്ര സർക്കാർ ഏർപ്പെട്ടിരിക്കുന്ന എല്ലാ കരാറുകളും കർഷകദ്രോഹമാണ്. പുതിയ കരാർ എങ്ങനെയെന്ന് ഇന്ത്യാ ഗവണ്മെന്റ് രാഷ്ട്രീയ പാർട്ടികൾക്കും കർഷക സംഘടനകൾക്കും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിച്ചു ചർച്ച ചെയ്യേണ്ടതുണ്ട്. എന്നാൽ, ഇവയെല്ലാം രഹസ്യമാക്കി വച്ചിരിക്കുകയാണ്.
അമേരിക്കൻ വാണിജ്യ കർഷകരോട് ഇന്ത്യൻ ചെറുകിട കർഷകർക്ക് മത്സരിക്കാനാവില്ല. അമേരിക്കൻ കർഷകന് ഇതു ബിസിനസ് ആണെങ്കിൽ ഇന്ത്യൻ കർഷകന് കൃഷി അ
Tags :
US trade Indian farmers