ADVERTISEMENT
പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിസന്ധിയെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കുന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറുടെ ആരോപണം സർക്കാരിന് പരാതിയായി എത്തിയിട്ടില്ല. സാങ്കേതിക പ്രശ്നം കാരണം ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേയിൽ യൂറോളജി വിഭാഗത്തിൽ 312 ശസ്ത്രക്രിയ നടന്നതായി ഡിഎംഇ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മുൻ മാസങ്ങളിലെ കണക്കുകളിലും വലിയ വ്യത്യാസമില്ല. ഡിഎംഇ നൽകിയ വിവര പ്രകാരം നാല് ശസ്ത്രക്രിയയാണ് ഷെഡ്യൂൾ ചെയ്തത്. അതിൽ മൂന്ന് ശസ്ത്രക്രിയ നടന്നു.
പ്രോബിന് പ്രശ്നമുണ്ടായതിനാൽ ഒരെണ്ണം ചെയ്യാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ എത്തിയിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും എത്തിയില്ല. സമഗ്രമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കിഫ്ബി വഴി 700 കോടി തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുവദിച്ചതാണ്. യൂറോളജി ഡിപ്പാർട്ട്മെന്റിനും ഗണ്യമായ തുക അനുവദിച്ചതാണ്. വിഷയം എന്താണ് എന്ന കാര്യം അന്വേഷിക്കട്ടെ, അതിനുശേഷം സംസാരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags :