ADVERTISEMENT
തിരുവനന്തപുരം: സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരേ എതിർപ്പുയരുന്നതിനിടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകുമെന്ന് മന്ത്രി പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലഹരിയെക്കാൾ കൊടിയ വിഷമാണ്. സ്കൂളിൽ കുട്ടികൾ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് വർഗീയത വളർത്താനെ ഉപകരിക്കൂവെന്നും മന്ത്രി പറഞ്ഞു.
ഡ്രസ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അല്പ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്.
വിഷയം ചർച്ച ചെയ്ത് തെറ്റിദ്ധാരണ നീക്കാൻ തയാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളുകൾക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
Tags : V Sivankutty Zumba