ADVERTISEMENT
കൊച്ചി: നിലമ്പൂര്‍ മുണ്ടേരി ഉള്‍വനത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരനായ ആര്യാടന് ഷൗക്കത്തിനു നിര്‍ദേശങ്ങളുമായി ഹൈക്കോടതി. 2023 ലാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്ജിക്കാരന് ഇപ്പോള്‍ എംഎല്‍എയായ സാഹചര്യത്തില്‍ വിഷയത്തില്‍ സജീവ ഇടപെടല്‍ വേണമെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു. കോടതിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കാതെതന്നെ ജനസേവനത്തില്‍ പോസിറ്റീവ് സമീപനം പ്രതീക്ഷിക്കുകയാണെന്നും വ്യക്തമാക്കി.
പ്രദേശത്തെ ആദിവാസികള്‍ ആശ്രയിച്ചിരുന്ന പാലം പ്രളയത്തില്‍ തകര്‍ന്നെങ്കിലും പുനര്‍നിര്‍മിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിര്‍മാണം ഓഗസ്റ്റ് 20ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ നിര്‍മാണ പുരോഗതി അറിയിക്കാൻ ഇന്നലെ സര്‍ക്കാരിനു കഴിഞ്ഞില്ല. ഇത്രയും ദിവസത്തിനകം പാലം എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് കോടതി ചോദിച്ചു. കനത്ത മഴ കാരണമാണു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ മഴ പ്രതീക്ഷിച്ചിരുന്നതാണല്ലോയെന്ന് കോടതി പറഞ്ഞു.
തുടര്‍ന്നാണ് എംഎല്‍എയ്ക്ക് എന്തൊക്കെ ചെയ്യാനായി എന്നു കോടതി ആരാഞ്ഞത്. ഇക്കാര്യം 28ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കാനും നിര്‍ദേശിച്ചു. 2018-19ലെ പ്രളയത്തെത്തുടര്‍ന്ന് ചാലിയാറിലെ പാലങ്ങളടക്കം ഒലിച്ചുപോയതോടെയാണ് ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാര്‍ ഒറ്റപ്പെട്ടത്.
Tags : kerala high court news