ADVERTISEMENT
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ നിര്മാണപ്രവര്ത്തനങ്ങള്മൂലമുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ടോള്‍ പിരിവ് നിര്ത്തിവയ്ക്കാത്തതെന്തെന്ന് ദേശീയപാത അഥോറിറ്റിയോട് ഹൈക്കോടതി. ഇക്കാരത്തില്‍ റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദേശീയപാത അഥോറിറ്റിയും ജനപ്രതിനിധികളും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമടക്കം കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പരിശോധനാ റിപ്പോര്‍ട്ടിലും രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമാണ് കാരണം കാണിക്കാന്‍ ദേശീയപാത അഥോറിറ്റിയോട് നിര്‍ദേശിച്ചത്. ഹര്‍ജി വീണ്ടും ജൂലൈ ഏഴിന് പരിഗണിക്കും.
സൈഡ് റോഡുകളും സര്‍വീസ് റോഡുകളും മോശം അവസ്ഥയിലായതും കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതുമാണ് ഗതാഗതക്കുരുക്കിന്റെ മുഖ്യ കാരണങ്ങളിലൊന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്കിയ ഉപഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
അടിപ്പാതകളുടെ കരാര്‍ നല്‍കിയിരിക്കുന്നത് മറ്റൊരു കമ്പനിക്കാണെന്ന് ദേശീയപാത അഥോറിട്ടി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ടോള്‍ പിരിവിന് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിക്ക് സൈഡ് റോഡുകളും സര്‍വീസ് റോഡുകളും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ഉത്തരവാദിത്വമുണ്ടെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. പ്രശ്നം മുന്‍കൂട്ടി കാണേണ്ടിയിരുന്നത് ദേശീയപാത അഥോറിറ്റിയുടെ ഉത്തരവാദിത്വമായിരുന്നെന്നും ഇത്തരത്തില്‍ സംഭവിക്കാന്‍ അനുവദിക്കരുതായിരുന്നെന്നും കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആവശ്യമായ ഒരുക്കങ്ങളില്ലാതെയാണ് അടിപ്പാതകളുടെ നിര്‍മാണം ആരംഭിച്ചതെന്നും പണി മെല്ലെപ്പോക്കിലാണെന്നും കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനിടെ കാസര്‍ഗോഡ് കുമ്പളയില്‍ ദേശീയപാത അഥോറിറ്റിയുടെ ടോള്‍ ബൂത്ത് നിര്‍മാണം തടഞ്ഞ ഇടക്കാല ഉത്തരവ് പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. 20 കിലോമീറ്റര്‍ മാത്രം അകലെ തലപ്പാടിയില്‍ മറ്റൊരു ടോള്‍ കേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കുമ്പളയിലേത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സിലിനുവേണ്ടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഷ്റഫ് കര്‍ളയാണ് ഹര്‍ജി നല്‍കിയത്.
ഒരു മാസത്തേക്ക് നിര്‍മാണം നിർത്തിവയ്ക്കാനും തല്‍സ്ഥിതി തുടരാനുമായിരുന്നു ഇടക്കാല ഉത്തരവ്. ഒരു ടോള്‍ പ്ലാസയുടെ 60 കിലോമീറ്റര്‍ കഴിഞ്ഞേ മറ്റൊന്നു പാടുള്ളൂവെന്ന ദേശീയപാത ചട്ടത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് ഹര്ജിക്കാരന് ബോധിപ്പിച്ചു.
Tags : traffic block toll