ADVERTISEMENT
തൃശൂർ: പുതുക്കാട് കമിതാക്കൾ ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്.
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മം ചെയ്യാന്‍ അസ്ഥികൾ പെറുക്കി സൂക്ഷിച്ചെന്നുമാണ് വിവരം. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നുവർഷം മുമ്പാണ് അവിവാഹിതരായ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. കുട്ടി മരിച്ചതിന് ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. അതിനുശേഷം യുവതി കുഞ്ഞിന്റെ അസ്ഥികൾ യുവാവിനെ ഏൽപിച്ചു. അതിന് ശേഷം യുവതി വീണ്ടും കുഞ്ഞിന് ജന്മം നൽകി. കുട്ടി മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് അസ്ഥികള്‍ പുതുക്കാട് പോലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.
അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയാണോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ വ്യക്തതയില്ല. അതേസമയം, യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണോ യുവാവ് അസ്ഥിയുമായി സ്റ്റേഷനിൽ എത്തിയതെന്നും പരിശോധിക്കുന്നുണ്ട്.