ADVERTISEMENT
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കി ഡോ. ശശി തരൂർ എംപി. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂർ നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന പ്രതികരണവുമായി രംഗത്തെത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചപ്പോഴായിരുന്നു തരൂർ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.
കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും നിലന്പൂർ തെരഞ്ഞെടുപ്പിനുശേഷം അതേക്കുറിച്ച് സംസാരിക്കാമെന്നും തരൂർ പറഞ്ഞു. പോളിംഗ് ദിനമായതിനാൽ കൂടുതൽ പറയുന്നില്ലെന്നു പ്രതികരിച്ച തരൂർ, നിലന്പൂരിൽ പ്രചാരണത്തിനായി പോകാതിരുന്നത് ആരും ക്ഷണിക്കാത്തതുകൊണ്ടാണെന്നു കൂട്ടിച്ചേർത്തു. നിലന്പൂരിൽ വരണമെന്നു പറഞ്ഞ് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല.
ക്ഷണിക്കാത്ത ഒരിടത്തും പോകാറില്ലെന്നും തരൂർ പറഞ്ഞു. തരൂരിന്റെ പ്രതികരണത്തിനു പിന്നാലെ നിലന്പൂരിലെ കോണ്‍ഗ്രസിന്റെ സ്റ്റാർ പ്രചാരകരുടെ പട്ടിക പുറത്തു വന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ പട്ടികയിൽ എട്ടാമത്തെ പേര് ശശി തരൂരിന്റേതാണ്. ഇതോടെ തരൂരിനെ പ്രചാരണരംഗത്ത് ഉൾപ്പെടുത്തിയിട്ടില്ലെന്ന വാദം അസ്ഥാനത്തായി.
തരൂരിന്റെ പ്രസ്താവനയ്ക്കു പിന്നാലെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തു വന്നു. നിലന്പൂരിൽ കല്യാണമല്ല നടക്കുന്നതെന്നും ഇവിടെ ആർക്കു വേണമെങ്കിലും പ്രചാരണത്തിനായി എത്താവുന്നതാണെന്നും തുറന്നടിച്ചു.
കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗമായ തരൂർ കുറച്ചു കാലമായി ദേശീയ നേതൃത്വവുമായി അകൽച്ചയിലാണ്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം വിദേശത്തേക്ക് അയച്ച ഇന്ത്യൻ സംഘത്തിൽ തരൂരിനെ ഉൾപ്പെടുത്തിയതു സംബന്ധിച്ച് വിവാദമുണ്ടായിരുന്നു.
കോണ്‍ഗ്രസ് കേന്ദ്രത്തിനു നല്കിയ ലിസ്റ്റിൽ ഉൾപ്പെടാത്ത തരൂരിനെ കേന്ദ്ര സർക്കാർ നേരിട്ട് പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ഈ സംഘം സന്ദർശനം നടത്തി തിരികെ വന്ന ശേഷം തരൂർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതും ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
കൂടിക്കാഴ്ച പഹൽഗാം മിഷന്റെ ഭാഗമായി മാത്രമായിരുന്നു. രാജ്യ വിഷയങ്ങൾ വരുന്പോൾ രാഷ്ട്രീയം നോക്കാറില്ല. രാജ്യത്തിന്റെ താത്പര്യങ്ങളാണ് നോക്കുക. ഭാരത പൗരൻ എന്ന നിലയിൽ അതു തന്റെ കടമയാണെന്നും ശശി തരൂർ പറഞ്ഞു. തരൂരിനെതിരേ പ്രതികരണം നടത്തേണ്ട എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിട്ടുള്ള നിർദേശം.
Tags :