ADVERTISEMENT
ഐക്യരാഷ്ട്രസഭ 1989 മുതൽ മദ്യം അടക്കമുള്ള എല്ലാ ലഹരി വസ്തുക്കൾക്കും എതിരെ ലോകരാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനവും സഹകരണവും ഉറപ്പാക്കുന്നതിന് വേണ്ടി എല്ലാ വർഷവും ജൂണ് 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം ‘ചങ്ങലകൾ തകർക്കുക, പ്രതിരോധം, ചികിത്സ, എല്ലാവർക്കും വീണ്ടെടുക്കൽ, ലഹരിപദാർഥങ്ങളെ കുറിച്ചുള്ള എല്ലാ വസ്തുതകളും വിവരങ്ങളും മനസിലാക്കി പരസ്പരം പങ്കുവയ്ക്കുക, ഈ കൊടിയ വിപത്തിൽനിന്നു മനുഷ്യനെ രക്ഷിക്കുക’ എന്നതാണ്. നമ്മുടെ രാജ്യത്ത് വിവിധ സന്നദ്ധ സംഘടനകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഈ ദിനം ആചരിച്ചുവരുന്നുണ്ട്. എന്നാൽ, ലഹരിക്കെതിരേയുള്ള പോരാട്ടം കേവലം ഒരു ദിവസത്തെ ബോധവത്കരണത്തിലും വിദ്യാർഥികൾക്ക് വേണ്ടിയുള്ള ചില മത്സരങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകുന്നതാണ് നമ്മുടെ അനുഭവം.
ലഹരിക്കെതിരേയുള്ള ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകൾ ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും മദ്യ-ലഹരി മാഫിയയുടെ സ്വാധീനം ലോകമാസകലം കൂടുതൽ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങളെ വെല്ലുവിളിച്ചുകൊണ്ട് രാഷ്ട്രീയ ഉദ്യോഗസ്ഥ-പോലീസ് സംവിധാനങ്ങളുടെ പിന്തുണയോടെ മദ്യ-മയക്കുമരുന്ന് ലോബികളുടെ സാമ്രാജ്യം അനുദിനം ലോകത്തൊട്ടാകെ പടർന്നുപന്തലിച്ചു കൊണ്ടിരിക്കുകയാണ്. മദ്യം-മയക്കുമരുന്ന് സേവ ആരംഭിക്കുന്നതിനു പലർക്കും പല കാരണങ്ങളുണ്ട്. കിട്ടുന്നതുകൊണ്ട് എന്ന് ചിലർ വിശദീകരിക്കുന്പോൾ, കൂട്ടുകെട്ടിന് വേണ്ടി എന്നോ ആഘോഷങ്ങളിൽ പങ്കുചേരാൻ വേണ്ടിമാത്രം എന്നോ ആവും മറ്റു ചിലരുടെ ന്യായീകരണം. ജീവിതത്തിന്റെ വിരസതയും അർഥമില്ലായ്മയും ഒഴിവാക്കാൻ വേണ്ടിയും നിസഹായത തോന്നുന്പോഴും കുടിക്കുന്നവരുണ്ട്. മദ്യവും മയക്കുമരുന്നും ശാരീരികമായും മാനസികമായും സാന്പത്തികമായും സാമൂഹികമായും ദോഷങ്ങൾ മാത്രമേ വരുത്തൂ എന്ന സത്യം ഉപയോഗിക്കുന്നവരാരും മനസിലാക്കാൻ ശ്രമിക്കുന്നില്ലന്നുള്ളതാണ് ഖേദകരം.
ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യം ഉറപ്പിക്കും മുന്പ് ഇന്ത്യക്കാർ പ്രായേണ മദ്യപാന ദുഃശീലം ഇല്ലാത്തവരായിരുന്നു. മദ്യത്തിൽനിന്ന് കിട്ടുന്ന നികുതി ലക്ഷ്യമാക്കി ബ്രിട്ടീഷ് ഭരണകൂടം നിരന്തരമായി മദ്യവ്യാപാരവും മദ്യപാനവും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായാണ് നമ്മുടെ രാജ്യത്ത് മദ്യപാനശീലം വേരുറച്ചതെന്ന് സർക്കാർ രേഖകളുടെ പിൻബലത്തോടെ 1930ൽ അമേരിക്കൻ സാമൂഹ്യ ശാസ്ത്രജ്ഞനായ ജെ.ടി. സണ്ഡർലാൻഡ് “ഇന്ത്യ അണ്ടർ ബോണ്ടേജ്: ഹേർ റൈറ്റ് റ്റു ഫ്രീഡം” എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാലത്ത് ഈ പുസ്തകം ഇന്ത്യയിൽ നിരോധിച്ചിരുന്നു. മദ്യപാനം മൂലം ഇന്ത്യക്കാർക്ക് സാന്പത്തിക, ആരോഗ്യ, സാമൂഹ്യ മണ്ഡലങ്ങളിലുണ്ടായിട്ടുള്ള അധഃപതനത്തെ ഈ ഗ്രന്ഥത്തിൽ സമഗ്രമായി വരച്ചു കാട്ടിയിട്ടുണ്ട്. 1930ൽനിന്ന് 2025ൽ എത്തിയപ്പോൾ ഇന്ത്യയും ഇന്ത്യാക്കാരും മദ്യരാക്ഷസന്മാരുടെ കൈകളിൽ അമർന്നു പോയിരിക്കുന്നു എന്ന് പറയേണ്ടിവരും. കോവിഡ് മഹാമാരി കാലത്തുപോലും മദ്യഷാപ്പുകൾ യഥേഷ്ടം പ്രവർത്തിക്കാൻ അനുവദിച്ചു മനുഷ്യരുടെ ആരോഗ്യവും രോഗ പ്രതിരോധശേഷിയും തകർക്കുന്ന മദ്യവ്യാപനം സുഗമമാക്കുന്ന സർക്കാർ നടപടികൾ മദ്യലോബികൾക്ക് ഭരണകൂടങ്ങളിലുള്ള സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
ലോകമാകെ ഇന്ന് ഭീതി ഉളവാക്കും വിധം വർധിച്ചുകൊണ്ടിരിക്കുന്ന മദ്യ-ലഹരി ഉപഭോഗം വലിയൊരു സാമൂഹ്യ വിപത്തായി മാറിയിരിക്കുകയാണ്. തന്മൂലം സമൂഹം, വിശേഷിച്ചും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്.
മദ്യ ഉപയോഗം വ്യാപകമാക്കാൻ എല്ലാ സൗകര്യവും ഒരുക്കിയിട്ട് സർക്കാർ ലഹരിവർജനത്തെക്കുറിച്ച് പറയുന്നത് ഏറെ വിചിത്രവും പരിഹാസ്യവുമാണ്. ലോകാരോഗ്യ സംഘടനയുടെ ആഗോള മദ്യനയത്തിന് വിരുദ്ധമാണ് സർക്കാരുകളുടെ മദ്യനയം. ലഭ്യത കുറയ്ക്കുകയാണു മദ്യവ്യാപനം തടയാൻ ആദ്യം സ്വീകരിക്കേണ്ട നടപടി എന്നാണ് അവർ പറഞ്ഞിട്ടുള്ളത്.
മദ്യത്തിന്റെ ജലോത്സവത്തിൽ ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിന്റെ ആളോഹരി മദ്യ ഉപഭോഗം 12 ലിറ്റർ ആണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ മദ്യാസക്തിയുള്ളവരുടെ ദേശമായി കേരളം മാറിയിരിക്കുന്നു. വീര്യം കുറഞ്ഞ മദ്യത്തിൽനിന്നാണ് ഏതു കുടിയന്മാരുടെയും ആരംഭം. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിച്ചാൽ കേരളത്തിന്റെ മദ്യപ്രശ്നം തീരുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭരണകർത്താക്കളും ഇതറിയാത്തവരല്ല. മദ്യശാലകൾ അടച്ചുപൂട്ടിയാൽ രാസലഹരി വസ്തുക്കൾ നാട്ടിലാകെ ഒഴുകും എന്ന വ്യാജ പ്രചരണമാണ് പുതിയ ബാറുകളും മദ്യ കടകളും തുറക്കുവാനുള്ള ന്യായീകരണമായി സർക്കാർ പറഞ്ഞത്. നൂറുകണക്കിന് ബാറുകളും മദ്യഷാപ്പുകളും തുറന്നിട്ടും മയക്കുമരുന്നു നാട്ടിലാകെ സുലഭമായി കിട്ടുന്ന അവസ്ഥ സർക്കാർ വാദം പൊള്ളയാണെന്ന് തെളിയിച്ചിരിക്കുന്നു.
ഒരു ജനപദത്തെ നശിപ്പിക്കാൻ അവരുടെ ഭാഷയെയും ഭക്ഷണശീലങ്ങളെയും തകർത്താൽ മതിയെന്ന കൊളോണിയൽ കണ്ടെത്തലിന്റെ ഉത്തമ ഉദാഹരണമായി കേരളം മാറിക്കഴിഞ്ഞു. മദ്യപാനത്തെയും മദ്യ സംസ്കാരത്തെയും വഴിവിട്ട് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന സർക്കാർ സമീപനമാണ് കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ദൂരപരിധി കുറച്ച് വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും മുറ്റത്ത് വരെ മദ്യശാലകൾ തുടങ്ങുന്നു. നാളിതുവരെ മദ്യശാലകൾ ഇല്ലാതിരുന്ന സ്ഥലങ്ങളിലും പുതുതായി തുടങ്ങാൻ അനുമതി നൽകിക്കൊണ്ടിരിക്കുന്നു. നിയമങ്ങൾ ലഘൂകരിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നു. പഞ്ചായത്ത്-നഗരപാലികാ നിയമപ്രകാരം മദ്യഷാപ്പുകൾക്ക് അനുമതി നൽകുവാനുള്ള അവകാശം പഞ്ചായത്തുകളിൽനിന്ന് എടുത്തുമാറ്റിയിരിക്കുന്നു. നാട്ടിൽ കള്ള് ചെത്ത് ഇല്ലെങ്കിലും മാരകമായ വിഷവസ്തുക്കൾ ചേർത്ത് നിർമിക്കുന്ന വ്യാജ കള്ള് നാടൊട്ടാകെ വിറ്റഴിക്കുന്നത് ഭരണകൂടത്തിന്റെ അറിവോടെയാണ്.
മദ്യത്തിലും മയക്കുമരുന്നിലും നാടുമുങ്ങുന്പോൾ വഴിയേ വന്നെത്തുന്ന സാമൂഹിക പ്രശ്നങ്ങൾ നിരവധിയാണ്. നൂറുകണക്കിന് ഗാർഹിക-സാമൂഹിക പ്രശ്നങ്ങളുടെ പെറ്റമ്മയും പോറ്റമ്മയും മദ്യവും മയക്കുമരുന്നുമാണെന്ന് നമ്മുടെ സമൂഹം എന്ന് തിരിച്ചറിയും?
Tags :