ADVERTISEMENT
പ്രഫ. റോണി കെ. ബേബി
ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ് പ്രസ്താവന എന്നാണ് ഉയരുന്ന വിമർശനം. ഭരണഘടനയുടെ ആമുഖത്തിലെ "സോഷ്യലിസ്റ്റ്’, "മതേതരം’ എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ കാതലല്ലെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചിരിക്കുന്നു. പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും രംഗത്തെത്തിയതോടെ ഹൊസബാ ളെയുടെ പ്രസ്താവന ആർഎസ്എസ് നടപ്പാക്കാൻ പോകുന്ന തിരക്കഥയുടെ ഭാഗമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ഭരണഘടനാ നിർമാണ
സഭയുടെ നിലപാട്
അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും ഇല്ലായിരുന്നുവെന്നും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് 1976 നവംബർ 11ന് 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത പദങ്ങളാണ് ഇവ എന്നുമാണ് ദത്താത്രേയയുടെ ആരോപണം. എന്നാൽ, ഭരണഘടനാ നിർമാണസഭയിലെ ചർച്ചകൾ വിശദമായി പരിശോധിച്ചാൽ ദത്താത്രേയ ഹൊസബാളെയുടെ വാദങ്ങൾ തെറ്റാണെന്നു കാണാം. രണ്ടു വർഷവും 11 മാസവും 17 ദിവസവും നീണ്ട ഭരണഘടനാ നിർമാണ സഭാ ചർച്ചയിലെ അവസാന വിഷയങ്ങളിൽ ഒന്നായിരുന്നു മതേതരത്വം. 1949 ഒക്ടോബർ 17ന് ഭരണഘടനയുടെ ആമുഖം ചർച്ചയ്ക്ക് എടുത്തപ്പോഴാണ് ആദ്യമായി ഈ വാക്ക് ചർച്ച ചെയ്യപ്പെട്ടത്.
രാഷ്ട്രവും ഭരണഘടനയും അടിസ്ഥാനപരമായി മതനിരപേക്ഷമായിരിക്കണം എന്ന സുദൃഢമായ നിലപാട് സ്വീകരിച്ച ഭരണഘടനാ ശിൽപ്പികൾക്ക് "മതേതരത്വം' എന്ന വാക്കുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായിരുന്നു. കാരണം പാശ്ചാത്യ വീക്ഷണത്തിലുള്ള മതേതരത്വം മതനിരാസവും മതനിഷേധവുമായിരുന്നു. അത് ഒരിക്കലും ഇന്ത്യയിൽ കൊണ്ടുവരാൻ അവർ ആഗ്രഹിച്ചില്ല. മിക്കവാറും എല്ലാ അംഗങ്ങളും ഒരു മതേതര രാഷ്ട്രം അനിവാര്യമാണെന്ന് ഒരു പൊതുധാരണയിൽ എത്തിയിരുന്നുവെങ്കിലും ഏതുതരം മതേതരത്വമാണ് എന്നതിൽ അവ്യക്തതയുണ്ടായിരുന്നു. മതേതരത്വം എന്നാൽ മതത്തിൽനിന്ന് ഭരണകൂടത്തെ പൂർണമായി വേർതിരിക്കുന്നതാണോ? അതോ ഇന്ത്യയുടെ സാഹചര്യം കണക്കിലെടുക്കുമ്പോൾ എല്ലാ മതങ്ങളോടും തുല്യ ബഹുമാനം വളർത്തിയെടുക്കുന്നത് കൂടുതൽ അനുയോജ്യമാണോ എന്ന ആശയക്കുഴപ്പമായിരുന്നു നിലനിന്നിരുന്നത്.
ഭരണഘടനാ നിർമാണ സഭയിൽ "സെക്കുലര്‍, സെക്കുലര്‍' എന്ന് ആവര്‍ത്തിച്ചു പറഞ്ഞവരോട് നിങ്ങള്‍ ആദ്യം പോയി ഡിക്ഷ്ണറിയെടുത്ത് സെക്കുലറിസത്തിന്റെ അര്‍ഥം എന്താണെന്നു നോക്കൂ എന്ന് നെഹ്റു പറഞ്ഞതായി ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. സെക്കുലറിസത്തിന്റെ മതനിരാസമെന്ന പാശ്ചാത്യ കാഴ്ചപ്പാടു കാരണവും ഇന്ത്യ അനുവർത്തിക്കാൻ ആഗ്രഹിക്കുന്ന മതേതരത്വത്തിന്റെ മറ്റ് മാതൃകകൾ നിലവിൽ ലോകത്ത് മറ്റൊരിടത്തും ഇല്ലാതിരുന്നതിനാലും നെഹ്റുവും അംബേദ്കറും ഉൾപ്പെടെയുള്ള നേതാക്കൾ "സെക്കുലര്‍' എന്ന വാക്ക് ഭരണഘടനയില്‍ ചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു.
ഈ കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളാണ് ഭരണഘടനാ നിർമാണ സഭയിൽ ഉണ്ടായത്. ഇതിൽ ആദ്യത്തേത് 1948 നവംബർ 15ലെ ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകൾ ഉൾപ്പെടുത്തിയ ഏഴാം വാല്യം പരിശോധിച്ചാൽ കരട് ഭരണഘടനയിലെ ആർട്ടിക്കിൾ ഒന്നിന് ഉപവകുപ്പ് ഒന്നായി "സെക്കുലർ, ഫെഡറൽ, സോഷ്യലിസ്റ്റ്' എന്ന വാക്കുകൾ ഉൾപ്പെടുത്താൻ പ്രഫ. കെ.ടി. ഷാ ഒരു ഭേദഗതി കൊണ്ടുവന്നതായി കാണാം. നിലവിലുള്ള “India, that is Bharat, shall be a Union of States” എന്നുള്ളത്, “India, that is Bharat, shall be a Secular, Federal, Socialist Union of States” എന്നാക്കി മാറ്റണമെന്നായിരുന്നു 98-ാം നമ്പർ ഭേദഗതിയിൽ പ്രഫ. കെ.ടി. ഷാ ആവശ്യപ്പെട്ടത്.
ഭേദഗതി നിർദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “നമ്മുടേത് ഒരു മതേതര രാഷ്ട്രമാണെന്ന് എല്ലാ വേദികളിൽനിന്നും നേതാക്കന്മാർ ഞങ്ങളോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അത് ശരിയാണെങ്കിൽ തെറ്റിദ്ധാരണയുടെയോ മറ്റ് ഏതെങ്കിലുമോ കാരണത്താൽ ഭരണഘടനയിൽ ഈ പദം ചേർക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. "മതേതരം’ എന്ന പദത്തിന്, നമ്മുടെ ഭരണഘടന മാതൃകയായി സ്വീകരിച്ച മറ്റ് വിദേശ ഭരണഘടനകളിൽ സ്ഥാനമില്ലെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഓരോ ഭരണഘടനയും അവിടെയുള്ള മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവും അതിനുമുമ്പുള്ള വർഷങ്ങളിലും നമുക്കുണ്ടായ അസന്തുഷ്ടമായ സംഭവങ്ങളും മതത്തിന്റെയും വർഗീയതയുടെയും വിഭാഗീയതയുടെയും പേരിൽ അതിരുകടന്ന അനുഭവങ്ങളും രാജ്യത്തിന്റെ മതനിരപേക്ഷത അനിവാര്യമാണെന്ന് ഊന്നിപ്പറയാൻ ഞാൻ ഉദ്ദേശിക്കുന്നു”.
ഭേദഗതി നിർദേശത്തോട് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതികരണം ഇപ്രകാരമായിരുന്നു. “പ്രഫ. കെ.ടി. ഷായുടെ ഭേദഗതി അംഗീകരിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. ഭരണഘടന രാജ്യത്തിന്റെ വിവിധ ഘടകങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം മാത്രമാണ്. ഭരണകൂടത്തിന്റെ നയം എന്തായിരിക്കണം, സമൂഹത്തെ അതിന്റെ സാമൂഹികവും സാമ്പത്തികവുമായ വശത്ത് എങ്ങനെ സംഘടിപ്പിക്കണം എന്നത് സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ജനങ്ങൾ സ്വയം തീരുമാനിക്കേണ്ട വിഷയങ്ങളാണ്. അത് ഭരണഘടനയിൽതന്നെ മുൻകൂട്ടി എഴുതിച്ചേർക്കാൻ കഴിയില്ല. കാരണം അത് ജനാധിപത്യത്തെ പാടെ നശിപ്പിക്കുകയാണ്”. ജനാധിപത്യത്തെക്കുറിച്ച് എത്ര ഉന്നതമായ കാഴ്ചപ്പാടാണ് അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാശിൽപ്പികൾ പുലർത്തിയതെന്ന് നോക്കുക. ഭരണഘടനയിൽ മുൻകൂട്ടി എഴുതി തയാറാക്കി അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല മതേതരത്വവും സോഷ്യലിസവും പോലെയുള്ള മൂല്യങ്ങളെന്നും അവ സ്വാഭാവികമായ പരിണാമത്തിലൂടെ രാജ്യത്ത് നിലവിൽ വരേണ്ടതാണ് എന്നാണ് അംബേദ്കർ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്നത് .
രണ്ടാമതായി 1949 ഒക്ടോബർ 17ന് ഭരണഘടനയുടെ ആമുഖം “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ” (We the people of India) എന്നതിനു പകരം ദൈവനാമത്തിൽ (In the Name of God) തുടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഭേദഗതി എച്ച്.വി. കമ്മത്ത് സഭയിൽ അവതരിപ്പിച്ചു. അന്നേദിവസം തന്നെ ഭരണഘടനാ നിർമാണ സഭയിൽ ഷിബൻ ലാൽ സക്സേനയും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും എച്ച്.വി. കമ്മത്തിന്റേതിനു സമാനമായ ഭേദഗതി നിർദേശങ്ങൾ മുന്‍പോട്ടു വയ്ക്കുകയുണ്ടായി. “ദൈവ നാമത്തിൽ, എന്നതിലൂടെ സങ്കുചിതമായതും വർഗീയത നിറഞ്ഞതുമായൊരു മനോഭാവമാണ് നമ്മൾ പ്രകടിപ്പിക്കുന്നത്” എന്നതായിരുന്നു ഇതിനെതിരേ പണ്ഡിറ്റ് കുൻസ്രു സഭയിൽ പ്രതികരിച്ചത്. സഭയിലെ അംഗമായിരുന്ന രോഹിണി കുമാർ ചൗധരി ഉയർത്തിയത് “ദൈവമെന്ന് ചേർക്കാമെങ്കിൽ, എന്തുകൊണ്ട് ദേവതയെന്ന് ചേർത്തു കൂടാ?” എന്ന ന്യായമായ സംശയമാണ്. കമ്മത്തിന്റെ നിർദേശത്തിനെതിരേ പ്രതികരിച്ച പൂർണിമ ബാനർജി പറഞ്ഞത് “ദൈവത്തെ വോട്ടിനിട്ട് തെരഞ്ഞെടുക്കേണ്ട ഗതികേട് വരുത്തരുത്” എന്നായിരുന്നു. അവസാനം ഭേദഗതി പിൻവലിക്കാനുള്ള സഭയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെയും ഡോ. ബി. ആർ. അംബേദ്കറുടേയും അഭ്യർഥന എച്ച്.വി. കമ്മത്ത് അംഗീകരിക്കാത്തതിനെത്തുടർന്ന് ഭേദഗതി നിർദ്ദേശം വോട്ടിനിടുകയും 41 നെതിരേ 68 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തള്ളുകയുമായിരുന്നു . ഈ രണ്ടു സംഭവങ്ങളിലൂടെ മതേതരത്വവുമായി ബന്ധപ്പെട്ട് ഭരണഘടനാ നിർമാണസഭയുടെയും ഭരണഘടനാ ശിൽപ്പികളുടെയും കാഴ്ചപ്പാടെന്തായിരുന്നു എന്ന് സുവ്യക്തമാണ്.
സുപ്രീംകോടതിയുടെ പ്രസക്തമായ നിരീക്ഷണങ്ങൾ
ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാംഗവും ബിജെപി നേതാവുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി കഴിഞ്ഞ വർഷം സുപ്രീംകോടതി തള്ളിയത് സംഘപരിവാറിനു കനത്ത തിരിച്ചടിയായിരുന്നു. ഭരണഘടനയുടെ ആമുഖം ഒരു സാധാരണ ചട്ടത്തിന് തുല്യമല്ലാത്തതിനാൽ 42-ാം ഭേദഗതിയിലൂടെ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പാര്‍ലമെന്റിന് അധികാരമില്ലെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമി വാദിച്ചത്. കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രീംകോടതി വിധിയും സുബ്രഹ്മണ്യൻ സ്വാമി ശക്തിയുക്തം ഉയർത്തി. സോഷ്യലിസ്റ്റ്, മതേതര ആശയങ്ങൾ അവതരിപ്പിക്കാൻ ഭരണഘടന ശിൽപ്പികള്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി വാദിച്ചു.
എന്നാൽ, സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് 1976ലെ 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത മതേതരത്വം, സോഷ്യലിസം എന്ന സംജ്ഞകൾ നിലനിൽക്കുമെന്നും അവ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠം 2024 നവംബർ 25ന് അസന്നിഗ്ദ്ധമായി വിധിക്കുകയാണ് ചെയ്തത്. “ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ വേർതിരിച്ചു മാറ്റാനാകാത്തവിധം ഇഴചേർക്കപ്പെട്ടതാണ് മതനിരപേക്ഷത. സമത്വം, സാഹോദര്യം, അന്തസ്, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി, മതവിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ മതനിരപേക്ഷ ധാർമികതയുടെ ഭാഗം തന്നെയാണ്” എന്ന സുപ്രധാന നിരീക്ഷണമാണ് വിധിന്യായത്തിൽ സുപ്രീംകോടതി നടത്തിയത്.
കൂടാതെ 1950 ജനുവരി 26നു നിലവിൽവന്ന ഭരണഘടനയിൽ 1976 നവംബർ 11 (42-ാം ഭേദഗതി നിലവിൽ വന്നത്) വരെ “സെക്കുലർ” എന്ന പദം ഉൾപ്പെടുത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും വളരെ കൃത്യമായ ഉത്തരം അന്ന് വിധിന്യായത്തിലുണ്ടായിരുന്നു .
“മതേതരത്വം എന്ന പദത്തെ മതത്തിനെതിരെന്ന രീതിയിലാണ് ഭരണഘടനാ നിർമാണ സഭയിൽ ചിലർ വിലയിരുത്തിയത്. എന്നാൽ രാജ്യം വികസിച്ചതിനനുസരിച്ച് ഈ വ്യാഖ്യാനത്തിന് മാറ്റം വന്നു. ഭരണകൂടം ഒരു മതത്തെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന വ്യാഖ്യാനമായി അത് രൂപം പ്രാപിച്ചു”. മതേതരത്വത്തെക്കുറിച്ച് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഭരണഘടനാശിൽപ്പിയായ അംബേദ്കറും ഭരണഘടനാ നിർമാണ സഭയിൽ സ്വീകരിച്ച നിലപാടുകളുടെ കൃത്യമായ പ്രതിഫലനമാണ് സുപ്രീംകോടതിയുടെ ഈ വാക്കുകൾ.
Tags : Secularism CONSTITUTION INDIA