ADVERTISEMENT
മണ്ണുത്തി: നെല്ലങ്കരയിൽ ഗുണ്ടാ ആക്രമണവും പോലീസുമായി ഏറ്റുമുട്ടലുമുണ്ടായ സ്ഥലത്തെ റോഡിന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ പേരു നൽകി നാട്ടുകാർ. ‘ഇളങ്കോ നഗർ’ എന്നു പേരിട്ട് നാട്ടുകാർ സ്ഥാപിച്ച ബോർഡ് വിവരമറിഞ്ഞ ഉടൻ കമ്മീഷണർ പോലീസിനെ അയച്ച് നീക്കംചെയ്യിച്ചു.
ഗുണ്ടകളെ അമർച്ചചെയ്തതിന്റെ സന്തോഷസൂചകമായാണ് നാട്ടുകാർ കമ്മീഷണറുടെ പേര് റോഡിനിട്ട് ബോർഡ് വച്ചത്. എന്നാൽ പേരിനുവേണ്ടിയല്ല നടപടിയെടുത്തതെന്നും, അനുമതിയില്ലാതെ സ്ഥാപിച്ചതിനാലാണ് ബോർഡ് എടുത്തുമാറ്റിയതെന്നും ആർ. ഇളങ്കോ പ്രതികരിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് നെല്ലങ്കരയിൽ ഇളങ്കോ നഗർ എന്ന പേരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോർപറേഷന്റെയോ പോലീസിന്റെയോ അനുമതിയില്ലാതെയാണ് നാട്ടുകാർ ബോർഡ് വച്ചത്. മണ്ണുത്തി പോലീസ് എത്തി രാത്രിയിൽത്തന്നെ ബോർഡ് എടുത്തുമാറ്റി.
നെല്ലങ്കരയിൽ രണ്ടു കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള സംഘം രാത്രി ലഹരി പാർട്ടി നടത്തിയതിനെത്തുടർന്ന് ഇവരിൽ രണ്ടുപേരുടെ അമ്മയുടെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തിയത്. ഗുണ്ടകൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജീപ്പുകൾ തകർക്കുകയും ചെയ്തു. കർശന നടപടിയെടുത്ത പോലീസ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവത്തിനു പിറ്റേന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ‘ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു, പോലീസ് പോലീസിനെപ്പോലെയും’ എന്നു പ്രതികരിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പോലീസ് നടപടിയിൽ വലിയ കൈയടിയാണ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചത്. ഇതിനു പിന്നാലെയാണ് നാട്ടുകാർ ബോർഡ് സ്ഥാപിച്ചത്.
Tags :