ADVERTISEMENT
പുല്ലാട് (പത്തനംതിട്ട): അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട്-കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായര്‍ക്ക് (39) അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടുവളപ്പില്‍. മൃതദേഹം അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിവഴി ഇന്നുരാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.
ബന്ധുക്കളും മന്ത്രിമാരും ബഹുജന രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേര് തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. സഹോദരന് രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. രഞ്ജിതയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി.എസ്. ശിവന്‍കുട്ടി ആദരാഞ്ജലി അര്‍പ്പിച്ചു.
സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി തുടങ്ങിയവരും വിമാനത്താവളത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
മൃതദേഹം രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളില്‍ രാവിലെ 9.45 ഓടെ വിലാപയാത്രയായി എത്തിച്ചു. അവിടെ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചുവരുന്നു.
നാടിനും വീടിനും ഏറെ പ്രിയപ്പെട്ടവളായിരുന്ന രഞ്ജിതയുടെ ഭൗതികശരീരം അടക്കം ചെയ്ത പേടകം കണ്ട് മാതാവ് തുളസിയും മക്കളായ ഇന്ദുചൂഡനും ഇതികയും അലമുറയിട്ടു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നീണ്ടനിരയാണ് പുല്ലാട്ടേക്ക് എത്തിയിരിക്കുന്നത്. വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച് മകന് ഇന്ദുചൂഡന് കര്‍മങ്ങള്‍ നടത്തി സംസ്കരിക്കും.
യുകെയിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 12ന് എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് രഞ്ജിത മരിച്ചത്. പൂര്‍ണമായി കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നു രഞ്ജിത ധരിച്ച വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും പാദരക്ഷകളും ലഭിച്ചിരുന്നു.
ആന്തരിക അവയവയങ്ങളുടെ പരിശോധനയിലൂടെയാണ് സ്ഥിരീകരണം ഉണ്ടായത്. ഇതിനായി നാട്ടില്‍ നിന്ന് മാതാവ് തുളസിയുടെയും മകന് ഇന്ദുചൂഡന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് അഹമ്മദാബാദിലെത്തിച്ചിരുന്നു. നേരത്തെ സഹോദരന് രതീഷിന്റെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഡിഎന്‍എ ഫലം ലഭിക്കാന്‍ വൈകിയിരുന്നു. ഇന്നലെയാണ് ഡിഎൻഎ പരിശോധനയിലൂടെ രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ എംബാം ചെയ്ത് പ്രത്യേക പെട്ടിയിലടക്കം ചെയ്ത് ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ സഹോദരന് രതീഷ് മൃതദേഹം സ്വീകരിച്ചു. പെട്ടി തുറക്കരുതെന്ന നിര്‍ദേശമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
പൊതുദര്‍ശന സമയത്ത് അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഗ്രാമപഞ്ചായത്ത് കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്. രഞ്ജിതയുടെ ബഹുമാനാര്‍ഥം പൊതു ദര്‍ശനം തീരുന്നതുവരെ പുല്ലാട് ജംഗ്ഷനിലെ കടകള്‍ അടച്ച് വ്യാപാരികള്‍ രാവിലെ ഹര്‍ത്താല്‍ ആചരിച്ചു. പുല്ലാട് ശ്രീവിവേകാനന്ദ സ്കൂളിലും ഗവണ്മെന്റ് എല്‍പി സ്കൂളിനും ഇന്ന് അവധി നല്‍കിയിരിക്കുകയാണ്.