ADVERTISEMENT
കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നന്പർ 238/1ൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നതിൽ 11.25 ഏക്കർ കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുത്ത് നിക്ഷിപ്തവനമായി വിജ്ഞാപനം ചെയ്തതിൽ അടിയന്തര ജുഡീഷൽ അന്വേഷണം ശിപാർശ ചെയ്ത് വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ. വനം വകുപ്പ് പിടിച്ചെടുത്തത് വനഭൂമിയാണെന്ന കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ 1985ലെ ഉത്തരവും പിന്നീട് ആധാരം റദ്ദുചെയ്ത സർക്കാർ നടപടിയും അസാധുവാക്കി ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യവുമായി കാഞ്ഞിരത്തിനാൽ പരേതനായ ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവ് ജയിംസ് കളക്ടറേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഓഗസ്റ്റ് 15ന് 10 വർഷം തികയുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ശിപാർശ.
കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളെ നേരിൽ കേൾക്കുകയും ഏപ്രിൽ 21നു ഭൂമി സന്ദർശിക്കുകയും ചെയ്ത കളക്ടർ മേയ് 28ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ജുഡീഷൽ അന്വേഷണം ശിപാർശ ചെയ്തത്. എഡിജിപിയുടെ (ഇന്റലിജൻസ്) ജനുവരി ഒന്നിലെ ജി 5-179 നന്പർ കത്തും അടിയന്തര ജുഡീഷൽ അന്വേഷണം ശിപാർശ ചെയ്യാൻ ജില്ലാ കളക്ടർക്ക് പ്രേരണയായതായാണ് സൂചന.
ജയിംസ് കുടുംബസമേതം ജീവനൊടുക്കാൻ സാധ്യതയുണ്ടെന്നാണ് എഡിജിപി(ഇന്റലിജൻസ്)ജില്ലാ കളക്ടർക്ക് അയച്ച കത്തിൽ. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്തുന്ന ജില്ലാ ഭരണകൂടം സമരപ്പന്തലിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് അയച്ച അതേദിവസം നോർത്ത് വയനാട് ഡിഎഫ്ഒയ്ക്കു കളക്ടർ കത്ത് നൽകിയിട്ടുണ്ട്. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി പിടിച്ചെടുത്തതുമുതലുള്ള പൂർണ വിവരം ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം. കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്നു പിടിച്ചെടുത്ത ഭൂമി ഉടമകളിൽ ഒരാളായ ജോർജിന്റെ മരണശേഷം 2013 ഒക്ടോബർ 21നാണ് വനഭൂമിയായി വിജ്ഞാപനം ചെയ്തത്.
വിലയ്ക്കു വാങ്ങിയ കൃഷിയിടമാണ് അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുത്തതും പിന്നീട് വനമായി വിജ്ഞാപനം ചെയ്തതുമെന്നാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ വാദം. ഇത് ശരിവയ്ക്കുന്ന ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. 2009 ഓഗസ്റ്റ് 17ന് അന്നത്തെ കോഴിക്കോട് വിജിലൻസ് എസ്പി ശ്രീശുകനും 2016 നവംബർ 17ന് മാനന്തവാടി സബ്കളക്ടർ ശിറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതിയും സർക്കാരിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ ഭൂമിയുടെ ഉടമാവകാശം കാഞ്ഞിരത്തിനാൽ കുടുംബത്തിനാണെന്ന് വ്യക്തമാക്കുന്നതാണ്. 2019ൽ കെ.ബി. ഗണേഷ്കുമാർ അധ്യക്ഷനായ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി നടത്തിയ വിശദമായ തെളിവെടുപ്പിലും ഭൂമിയിൽ വനം വകുപ്പിന് അവകാശം ഇല്ലെന്നു തെളിഞ്ഞതാണ്.
ജയിംസിന്റെ പരാതിയിൽ 2023 ജൂലൈ 31ന് മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിലും ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ടതാണെന്ന പരാമർശമുണ്ട്. 1985ലെ ഫോറസ്റ്റ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു. കുടുംബത്തിനു നീതി ലഭ്യമാക്കുന്നതിന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്ടിംഗ് അധ്യക്ഷനും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവായിരുന്നു.
കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം വിശദമായി പരിശോധിച്ച മുൻ കളക്ടർ ഡോ.രേണുരാജ് 2023 നവംബർ 16നും 2024 മേയ് മൂന്നിനും ലാൻഡ് റവന്യു കമ്മീഷണർ മുഖേന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഭൂമി വിഷയത്തിൽ ഉന്നത ഏജൻസി മുഖേന ന്വേഷണം നടത്തി ശിപാർശയുടെ അടിസ്ഥാനത്തിൽ യുക്തമായ തീരുമാനം സർക്കാരിനു എടുക്കാമെന്നായിരുന്നു ഡോ. രേണുരാജിന്റെ റിപ്പോർട്ടിൽ. ഇക്കാര്യവും നിലവിലെ കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Tags : private land case kanjirathinaal family forest land kerala