ADVERTISEMENT
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് തലശേരി സ്വദേശിനിയുടെ 12,06,000 രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ടി.എം. മുഹമ്മദ് മൊയിനുദ്ദീൻ, വി.പി. അഖിൽ എന്നിവരെയാണ് കണ്ണൂർ സിറ്റി എഎസ്പി സജേഷ് വാഴാളപ്പിലിന്റെ നിർദേശപ്രകാരം കണ്ണൂർ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടബേത്ത് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 12,06,000 രൂപ പല തവണകളായി നിക്ഷേപിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ മുഹമ്മദ് മൊയിനുദ്ദീന്റെ അക്കൗണ്ടിലേക്ക് 1,35,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്.
അറസ്റ്റിലായ അഖിലാണ് അക്കൗണ്ടുകൾ സംഘടിപ്പിച്ചു സൈബർ തട്ടിപ്പുകാർക്ക് കൊടുക്കുന്നത്. ഇയാളിൽനിന്ന് മറ്റുള്ളവരുടെ പേരിലെടുത്ത 15 ഓളം ബാങ്ക് പാസ്ബുക്കുകളും എടിഎം കർഡുകളും ചെക്ക് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി നിരവധി പരാതികൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
സബ് ഇൻസ്പെക്ടർ ടി.പി. പ്രജീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജ്യോതി, സിപിഒമാരായ സുനിൽ, ഷിനോജ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Tags :