ADVERTISEMENT
തൃശൂർ: നിലന്പൂരിൽ യുഡിഎഫിന്റേത് തോൽവിക്ക് സമാനമായ ജയമെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. കേരള രാഷ്ട്രീയത്തിൽ എങ്കിലും ഞങ്ങളിതാ തിരിച്ചുവരവ് നടത്തുകയാണേ എന്ന ആർപ്പ് വിളിയാണ് പ്രത്യക്ഷത്തിൽ കോൺഗ്രസ് ക്യാമ്പിലേത്. എന്നാൽ സ്വയം നടത്തുന്ന വിലയിരുത്തലിൽ വി.ഡി. സതീശന് കാര്യങ്ങൾ ബോധ്യം ആയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാൻ ഉള്ള വർഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷൻ കോൺഗ്രസ് നേതാക്കളും സജീവമായിരുന്നു നിലമ്പൂരിൽ.
മുള്ള്, മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കാൻ നോക്കിയിട്ടും യുഡിഎഫിന്റെ ഭൂരിപക്ഷം 11077 എന്ന സംഖ്യയിൽ ഒതുങ്ങി. കൂടാതെ പി.വി. അൻവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ നടത്തിയ പ്രസ്താവനയുടെ സാരാംശം "ഞാൻ എൽഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കി ' എന്നത് കൂടിയാണ്.
അപ്പോൾ പല വഴിക്കുള്ള ഇത്തരം സഹായങ്ങൾ കൂടി കിട്ടിയിട്ടും ഭൂരിപക്ഷം ഇത്ര മാത്രം ആണെങ്കിൽ ഈ വിജയത്തെ നാണം കേട്ട ജയം എന്ന കൂടി പറയേണ്ടി വരും. സിപിഎമ്മും എല്ലാ വിധ സന്നാഹങ്ങളോടും കൂടി അവരുടെ മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കി എങ്കിലും വോട്ട് ബാങ്ക് ചോർന്ന് പോയി എന്നത് ജനം ഇരു മുന്നണികളെയും മടുത്തു എന്നതിന്റെ സൂചന ആണ്.
അതേ സമയം ഈ തെരഞ്ഞെടുപ്പിൽ വോട്ടിന്റെ എണ്ണം പരമ്പരാഗത യുഡിഎഫ് മണ്ഡലത്തിൽ ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞെങ്കിൽ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാൻ തുടങ്ങി എന്നതിന്റെ സൂചന കൂടിയാണെന്നും പദ്മജ പറഞ്ഞു.
Tags :