ADVERTISEMENT
നിലമ്പർ: ഉപതെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനാകാതെ എൻഡിഎ. സ്ഥാനാർഥി മോഹൻ ജോർജിന് ലഭിച്ചത് 8,648 വോട്ടുകൾ മാത്രം. 2021ൽ എൻഡിഎ സ്ഥാനാർഥി ടി.കെ. അശോക് കുമാർ 8,594 വോട്ടാണു നേടിയിരുന്നത്. ഇതിൽ 53 വോട്ടുകളുടെ വർധന മാത്രമാണ് ഇക്കുറിയുണ്ടായത്. മണ്ഡലത്തിൽ 7,787 പുതിയ വോട്ടർമാർകൂടി വർധിച്ചപ്പോഴാണ് ഈ നാമമാത്ര വർധന.
അവസാന നിമിഷം ബിജെപിയിൽനിന്ന് ഒരു വിഭാഗം വോട്ടുകൾ ചോർന്നതായി സ്ഥാനാർഥി മോഹൻ ജോർജ് തന്നെ പ്രതികരിച്ചിരുന്നു. ബിജെപിയിൽനിന്നു കുറച്ച് വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിക്കു പോയതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. എന്തായാലും ബിജെപി വോട്ടുകൾ ഇക്കുറി വലിയ തോതിൽ ചോർന്നിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
2016ൽ ബിഡിജെഎസ് നിലമ്പൂർ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ 12,284 വോട്ടുകൾ അന്നത്തെ സ്ഥാനാർഥി ഗിരിഷ് മേക്കാട്ട് നേടിയിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ 17,000 വോട്ടും 2024-ലെ ഉപതെരഞ്ഞെടുപ്പിൽ നവ്യാഹരിദാസ് 14,000ത്തോളം വോട്ടുകളും നേടിയ സ്ഥാനത്താണ് ഇക്കുറി അത് 8,648ൽ ഒതുങ്ങിയത്.
കർഷക വോട്ടുകളും ക്രൈസ്തവ വോട്ടുകളും ലക്ഷ്യമിട്ടാണ് കേരള കോണ്ഗ്രസ് നേതാവായ മോഹൻ ജോർജിനെ എൻഡിഎ മത്സരിപ്പിച്ചത്. എന്നാൽ, ഒരു ചലനവും ഉണ്ടാക്കാനായില്ല.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ പ്രസിഡന്റ് കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർ നേരിട്ടു പ്രചാരണനെത്തിയിട്ടും വോട്ട് വർധിപ്പിക്കാനാകാത്തതിൽ ബിജെപിക്കും എൻഡിഎയ്ക്കും കനത്ത തിരിച്ചടിതന്നെയാണ്.
Tags : NDA