ADVERTISEMENT
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്ത് പൊതുസ്ഥലങ്ങളിലെ ഔദ്യോഗികമോ ഔപചാരികമോആയ പരിപാടികളിൽ ദേശീയ പതാകയായ ത്രിവർണ പതാക മാത്രമേ ഉപയോഗിക്കാവൂവെന്നു ഗവർണർ ആർ.വി. അർലേക്കറിനോടു മുഖ്യമന്ത്രി പിണറായി വിജയൻ.
പൊതു ചടങ്ങുകളിൽ മറ്റേതെങ്കിലും പതാകയോ ചിഹ്നമോ പ്രദർശിപ്പിക്കുന്നത് നമ്മുടെ ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും കത്തിൽ ഓർമിപ്പിക്കുന്നു.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്ര വിവാദത്തിനു മറുപടിയായി മന്ത്രിസഭാ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഗവർണർക്കു നൽകിയ നിർദേശങ്ങൾ അടങ്ങിയ കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
രാജ്ഭവന്റെ ആഭിമുഖ്യത്തിൽ എന്തെങ്കിലും ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കുന്പോൾ ഭാരതത്തിന്റെ ദേശീയ ചിഹ്നവും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകണം.
രാജ്ഭവനിൽ ഔപചാരിക, ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കുന്പോൾ പാലിക്കേണ്ട ചട്ടങ്ങളെ സംബന്ധിച്ച് ഗവർണറുടെ ശ്രദ്ധ ക്ഷണിച്ച് ജൂണ് 25 ലെ മന്ത്രിസഭ എന്നു തുടങ്ങുന്ന കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിൽ ദേശീയ പതാകയും ദേശീയ ചിഹ്നവും ഉയർന്നുവന്ന പശ്ചാത്തലവും ഇന്ത്യയുടെ ദേശീയ പതാക എന്തായിരിക്കണമെന്ന പ്രമേയം സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളും പരാമർശങ്ങളും ഇതിലുണ്ട്. ഭാരതത്തിന്റെ ദേശീയപതാക എന്തായിരിക്കണമെന്ന ചർച്ച ഭരണഘടനാ അസംബ്ലിയിൽ നടന്നപ്പോൾ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിലെ ചില പ്രസക്ത ഭാഗങ്ങളും കത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
സാമുദായികമോ സാമൂഹികമോ ആയ മറ്റൊരു പരിഗണനകളും ഇന്ത്യയുടെ ദേശീയപതാക രൂപകൽപന ചെയ്തപ്പോൾ ഉണ്ടായിരുന്നില്ലെന്ന നെഹ്റുവിന്റെ മറുപടിയും ഉൾപ്പെടുത്തി. സമാപന പ്രസംഗത്തിൽ സരോജിനി നായിഡു പറഞ്ഞ വാക്കുകൾ, ഈ പതാകയ്ക്കു കീഴിൽ രാജകുമാരനോ കർഷകനോ ധനികനോ ദരിദ്രനോ എന്ന വേർതിരിവില്ലെന്നും പ്രത്യേക ആനുകൂല്യങ്ങൾ ഒന്നുമില്ലെന്ന കാര്യവും വ്യക്തമാക്കുന്നു. നമ്മൾ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ജൈനനോ സിഖോ പാഴ്സിയോ ഏതുമാകട്ടെ ഭാരതമാതാവിന് അഭേദ്യമായൊരു ഹൃദയവും ചൈതന്യവുമുണ്ട്. പുതിയ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും എഴുന്നേറ്റു നിന്ന് ഈ പതാകയെ വന്ദിക്കുക എന്നു പറഞ്ഞാണു കത്ത് ഉപസംഹരിക്കുന്നത്.
Tags : National flag CM to Governor