ADVERTISEMENT
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേയുള്ള സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് ഇനി മുഖ്യമന്ത്രിയുടെ കോർട്ടിൽ. ഗുരുതരമായി നേരിടേണ്ട തൃശൂർ പൂരം വിഷയം നിസാരമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാർ കൈകാര്യം ചെയ്തതാണു പ്രശ്നങ്ങൾ സങ്കീർണമാക്കിയതെന്നു വ്യക്തമാക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുഖ്യമന്ത്രിക്കു കൈമാറി.
റിപ്പോർട്ടിൽ തുടർ നടപടി സർക്കാരിനു തീരുമാനിക്കാമെന്നാണു ആഭ്യന്തര സെക്രട്ടറി കുറിപ്പെഴുതിയത്. എന്നാൽ, റിപ്പോർട്ടിൽ അജിത്തിനെതിരേ കടുത്ത നടപടികൾ സ്വീകരിക്കാൻ സാധ്യതയില്ലെന്നാണു സൂചന. അച്ചടക്ക നടപടി താക്കീതിൽ ഒതുക്കിയേക്കും. താക്കീത് അച്ചടക്ക നടപടിയായി പരിഗണിക്കപ്പെടില്ല. ജൂലൈ ഒന്നിന് അജിത്ത് കുമാറിനെ ഡിജിപി പദവിയിൽ സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി മേൽനോട്ടത്തിന് ഉണ്ടായിട്ടും പൂരം കലക്കാൻ സാധ്യതയുണ്ടെന്ന തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജന്റെ നിർദേശം അവഗണിച്ചത് ഗുരുതര വീഴ്ചയാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതര ക്രമസമാധാന പ്രശ്നം നിലനിൽക്കേ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉറങ്ങാൻ പോയാൽ ഇവർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഇത്തരം നടപടി അജിത്തിനെതിരേ ഉണ്ടാകില്ലെന്നാണു വിവരം.
മന്ത്രിയും സിറ്റി പോലീസ് കമ്മീഷണറും ദേവസ്വവും എല്ലാ വിവരവം മുൻകൂട്ടി നൽകിയിട്ടും എഡിജിപി കരുതൽ സ്വീകരിച്ചില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മന്ത്രി കെ. രാജൻ തുടർച്ചയായി ഫോണ് വിളിച്ചിട്ടും എഡിജിപി ഫോണ് എടുത്തില്ല. ഇത് അതീവ ഗുരുതര അച്ചടക്ക ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags :