ADVERTISEMENT
പുതുക്കാട്: നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടികളുടെ അമ്മ അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം. അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു.
പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന് സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്കിയ മൊഴി.
രഹസ്യം വെളിപ്പെടുത്താന്‍ കാരണം ഭവിന്റെ സംശയം
വര്‍ഷങ്ങളായുള്ള രഹസ്യബന്ധവും പരസ്പരവിശ്വാസത്തില്‍ സംഭവിച്ച കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഒറ്റരാത്രിയില്‍ വെളിച്ചത്തായത് ഭവിന്റെ അവിചാരിതമായ വെളിപ്പെടുത്തലില്‍. പ്രണയബന്ധത്തില്‍നിന്ന് അനീഷ പിന്മാറുന്നുവെന്ന തോന്നലും മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു എന്ന സംശയവുമാണ് ഭവിന് കുട്ടികളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ കാരണമായത്.
സംശയത്തെത്തുടര്‍ന്ന് ഭവിന് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അനീഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞരാത്രിയില്‍ ഭവിന് മദ്യലഹരിയില്‍ അനീഷയെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ തിരക്കിലായിരുന്നത് ഭവിനെ പ്രകോപിതനാക്കി. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.
Tags : murder case infant death aneesha bhav