ADVERTISEMENT
തിരുവനന്തപുരം: ഈ കാലഘട്ടത്തിൽ സത്യത്തെ പിൻതുടരുന്നതിനും ദൈവത്തെ ആശ്രയിക്കുന്നതിനും മനുഷ്യമനസുകൾക്ക് പ്രചോദനവും മാതൃകയുമാണ് ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ പറഞ്ഞു. സത്യാനന്തര കാലഘട്ടത്തിൽ ലോക ചിന്തകൾക്കെതിരേ മുന്നോട്ടു പോകാൻ ഈ ജീവിതം നമുക്കു പ്രേരണ നൽകുന്നു. ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാളിനു തുടക്കംകുറിച്ചു പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ സന്ദേശം നൽകുകയായിരുന്നു കാതോലിക്കാ ബാവ.
വിപുലമായ പരിപാടികളോടുകൂടി കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഓർമപ്പെരുന്നാൾ 15 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാർഥനയും തുടർന്ന് കുർബാനയും കബറിടത്തിൽ ധൂപപ്രാർഥനയും നടക്കും. രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കബറിൽ അഖണ്ഡ പ്രാർഥന നടക്കും.
ഓർമപ്പെരുന്നാളിന്റെ ആദ്യ ദിനം മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയാ ബിഷപ് ഡോ. ആന്റണി മാർ സിൽവാനോസ് വിശുദ്ധകുർബാന അർപ്പിച്ചു. തുടർന്ന് വരുന്ന ദിവസങ്ങളിൽ സഭയിലെ മെത്രാപ്പോലീത്തമാരും വികാരി ജനറാൾമാരും ശുശ്രൂഷകൾക്കു നേതൃത്വം നൽകും. സീറോമലബാർ, ലത്തീൻ ക്രമത്തിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽനിന്ന് തീർഥാടന പദയാത്രകൾ നടക്കും. പ്രധാന പദയാത്ര 10ന് റാന്നി പെരുനാട്ടിൽനിന്ന് ആരംഭിക്കും. മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മസ്ഥലമായ മാവേലിക്കരയിൽനിന്നും തിരുവല്ലയിൽനിന്നും മൂവാറ്റുപുഴയിൽനിന്നും മാർത്താണ്ഡത്തുനിന്നും ആരംഭിക്കുന്ന പദയാത്രകൾ വിവിധ സ്ഥലങ്ങളിൽ പ്രധാന പദയാത്രയോടു ചേരും.
Tags : Mar Ivanios Mar Clemis Bava