ADVERTISEMENT
തൃശൂർ: സിപിഎം നേതാവ് എം. സ്വരാജ് സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ചതിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ രംഗത്ത്. സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിക്കാനായി എം. സ്വരാജ് പുസ്തകം അയച്ചുനൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അക്കാദമി ലൈബ്രറിയിൽ സ്വരാജിന്റെ പുസ്തകം ഉണ്ടായിരുന്നു. അവാർഡ് നിരസിക്കാൻ സ്വരാജിന് എല്ലാ അവകാശവും ഉണ്ട്. അദ്ദേഹം നിരസിച്ച അവാർഡ് മറ്റാർക്കും കൊടുക്കില്ല. രണ്ടാംസ്ഥാനക്കാരന് അവാർഡ് കൊടുക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ 16 അവാർഡുകൾ പ്രഖ്യാപിച്ചതിൽ 11 എണ്ണവും അവാർഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണ് നൽകിയതെന്നും അക്കാദമി സെക്രട്ടറി വ്യക്തമാക്കി.
സ്വരാജ് അവാർഡ് നിരസിച്ചതു സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഒരുവിധത്തിലുമുള്ള പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്നതാണ് നിലപാടെന്നും അക്കാദമിയോട് ബഹുമാനംമാത്രമെന്നും സ്വരാജ് ഫേസ്ബുക്കിൽ എഴുതിയിരുന്നു.
എം. സ്വരാജ് രചിച്ച പൂക്കളുടെ പുസ്തകം എന്ന പുസ്തകത്തിനാണ് അക്കാദമിയുടെ സി.ബി. കുമാർ സ്മാരക എൻഡോവ്മെന്റ് ലഭിച്ചത്. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്കാരങ്ങൾക്കു പരിഗണിച്ചപ്പോൾതന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ അന്നൊന്നും പരസ്യനിലപാട് പ്രഖ്യാപനം വേണ്ടിവന്നിരുന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യപ്രതികരണം വേണ്ടിവന്നതെന്നും സ്വരാജ് വിശദീകരിച്ചിരുന്നു.