ADVERTISEMENT
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വരനോ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതു മാത്രം കുറ്റകരമാക്കി 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നു. ഇതിനുള്ള കരട് (ദ ഡവ്റി പ്രൊഹിബിഷൻ കേരള അമെന്റ്മെന്റ് ബിൽ- 2025) നിയമപരിഷ്കരണ കമ്മീഷൻ സർക്കാരിന് കൈമാറി. ഇതു പരിശോധിച്ചു സർക്കാർ ചട്ടഭേദഗതിയിലേക്ക് കടക്കും.
നിലവിലുള്ള നിയമത്തിൽ സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും കുറ്റകരമാണ്. സ്ത്രീധനം നൽകിയവരും കുറ്റക്കാരാകുമെന്ന ഭയത്താൽ പലപ്പോഴും വധുവിന്റെ ഭാഗത്ത് പരാതി ഉണ്ടാകാത്ത സാഹചര്യമുണ്ടാകുന്നു. ഇതിനാലാണ് സ്ത്രീധനംവാങ്ങുന്നതു മാത്രം കുറ്റകരമാക്കി ഭേദഗതി ചെയ്യുന്നത്.
നിലവിൽ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചു വർഷത്തിൽ കുറയാത്ത തടവും 15,000 രൂപയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ വലുത് അത്രയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഭേദഗതി വരുന്പോൾ സ്ത്രീധനം വാങ്ങുന്നത് മൂന്നു വർഷത്തിൽ കുറയാതെ, ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാകും. പിഴത്തുക 50,000 മുതൽ ഒരു ലക്ഷം രൂപ വരെയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതൽ അത്രയുമായി ഉയർത്തും.
നേരിട്ടോ അല്ലാതെയോ സ് ത്രീധനം ആവശ്യപ്പെടുന്നത് ആറുമാസം മുതൽ രണ്ടു വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭേദഗതിയിലൂടെ അത് ആറുമാസം മുതൽ രണ്ടുവർഷംവരെ തടവിനൊപ്പം 50,000 രൂപ പിഴയായും ഉയർത്തി. ഗാർഹിക പീഡനവും സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ഇതിനായി നിയമത്തിൽ പുതിയ വ്യവസ്ഥ കമ്മീഷൻ നിർദേശിക്കുന്നു. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുകയോ ഭാര്യ എന്ന നിലയിൽ ഏതെങ്കിലും അവകാശങ്ങൾ നിഷേധിക്കുകയോ ചെയ്താൽ രണ്ടുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് നിർദേശിക്കുന്നത്.
Tags :