ADVERTISEMENT
ചാത്തന്നൂർ: ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ജീവനക്കാർ വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ ജീവനക്കാരുടെ ശമ്പളത്തിൽനിന്നു മാസഗഡു തുക റിക്കവറി ചെയ്യുന്നത് കെഎസ്ആർടിസി അവസാനിപ്പിക്കുന്നു. ജൂൺ മാസത്തെ ശമ്പളം മുതൽ ഇത് നടപ്പാക്കും.
ജീവനക്കാരുടെ ശമ്പളത്തിൽനിന്നു തുക മാസംതോറും റിക്കവറി ചെയ്യുകയും അത് യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടയ്ക്കാതെ കെഎസ്ആർടിസി തിരിമറി നടത്തുകയുമായിരുന്നു പതിവ്. ശമ്പളത്തിൽനിന്നു റിക്കവറി ചെയ്യുന്നതുക ധനകാര്യസ്ഥാപനങ്ങളിൽ അടയ്ക്കാതെ വർഷങ്ങൾ നീണ്ട കുടിശിക വരുത്തിയതിനാൽ പല ജീവനക്കാരും ജപ്തിനടപടികൾ വരെ നേരിടേണ്ടി വന്ന ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.
ജൂൺ മാസം മുതൽ റിക്കവറി നടപടികൾ കെഎസ്ആർടിസി ഒഴിവാക്കും. അതോടെ ജീവനക്കാർക്ക് മാസഗഡു തുക നേരിട്ട് ഒടുക്കാനുള്ള വഴി തുറന്നു.
ജീവനക്കാരുടെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (എസ്എൽഐ) ഗ്രൂപ്പ് ഇൻഷ്വറൻസ് സ്കീം (ജിഐഎസ്) ലൈഫ് ഇൻഷ്വറൻസ് സ്കീം (എൽഐസി) എന്നിവയും ബാങ്കുകൾ, കെഎസ്എഫ്ഇ, സർവീസ് സഹകരണ ബാങ്കുകൾ, കെഎസ്ആർടിസി ജീവനക്കാരുടെ സഹകരണ സൊസൈറ്റികൾ എന്നിവിടങ്ങളിലേക്കുള്ള തുകകളാണ് മാസംതോറും ശമ്പളത്തിൽനിന്നു റിക്കവറി നടത്തിക്കൊണ്ടിരുന്നത്.
Tags :