ADVERTISEMENT
റോം: കോഴിക്കോട് അതിരൂപതയ്ക്ക് അഭിമാന നിമിഷം. അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കൽ, മാര്‍പാപ്പ ലെയോ പതിനാലാമനില്‍ നിന്ന് പാലിയം സ്വീകരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.30ന് നടന്ന തിരുക്കര്‍മ മധ്യേയാണ് വിശിഷ്ടമായ ചടങ്ങ് നടന്നത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാന്‍ സഭ നല്‍കിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമാണ് പാലിയം.
കോഴിക്കോട് അതിരൂപതയുടെ ചരിത്രത്തിലെ മഹത്തായ നേട്ടമാണിത്. ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 54 മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്കും മാര്‍പാപ്പയില്‍ നിന്ന് പാലിയം ലഭിച്ചു. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോഴിക്കോട് രൂപതയിലെ വൈദിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പാലിയം സ്വീകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വെളുത്ത ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് കൈകൊണ്ടു നിര്‍മിക്കുന്നതും കഴുത്തില്‍ അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ളതാണ് പാലിയം. ചുവപ്പു നിറത്തിലുള്ള അഞ്ചു ചെറിയ കുരിശുകളും മൂന്ന് ആണികളും ഇതില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു.
ഇത് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളെയും കുരിശുമരണത്തെയും അനുസ്മരിപ്പിക്കുന്നു. യേശുവിന്റെ മാതൃകയും ഉത്തരവാദിത്വവും മെത്രാപ്പോലീത്തമാരെ മാര്‍പാപ്പ ഭരമേല്‍പ്പിക്കുന്നതിന്റെ സൂചകമാണ് പാലിയം ഉത്തരീയ ധാരണം.
Tags : Kozhikode Archbishop Dr. Chakkalakkal vatican