ADVERTISEMENT
തിരുവനന്തപുരം: ജൂലൈ ഒന്നിന് തുടങ്ങുന്ന ഫയൽ അദാലത്തിനു മുൻപ് വകുപ്പുതല ക്രമീകരണം അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ ഫയലുകളിൽ വേഗം തീരുമാനമെടുക്കാൻ നടത്തുന്ന അദാലത്തുമായി ബന്ധപ്പെട്ടുള്ള വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ഉദ്യോഗസ്ഥർക്കുള്ള ഡെലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും വരുത്താൻ ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേർന്ന് ശിപാർശ നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവിമാർ, ജനങ്ങളുമായി സന്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് ഫയൽ തീർപ്പാക്കുന്നത്.
രണ്ടു മാസം നീളുന്നതാണ് ഫയൽ അദാലത്ത്. മന്ത്രിമാരും മന്ത്രിസഭയും ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടികൾ കാര്യക്ഷമമാക്കാൻ ഐടി വകുപ്പുമായി ആലോചിച്ച് പോർട്ടൽ ചീഫ് സെക്രട്ടറി ഏർപ്പെടുത്തണം. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.