ADVERTISEMENT
തിരുവനന്തപുരം: ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ) പരിശോധന നടത്തി പുതിയ കോഴ്സുകൾ തുടങ്ങാൻ അനുമതി നല്കിയ സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷൻ നടപടികൾ കൃത്യമാകാത്ത സാഹചര്യത്തിൽ ആയിരക്കണക്കിന് സീറ്റുകളിൽ പ്രവേശനം ആശങ്കയിൽ.
സാങ്കേതിക സർവകലാശാല ഈ മാസം 24 ന് പുറത്തിറക്കിയ സർക്കുലറിൽ എഐസിടിഇ അംഗീകാരം നല്കിയ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഒരു കാര്യവും വ്യക്തമാക്കുന്നില്ല. നിലവിലുള്ള കോഴ്സുകളുടെ അഫിലിയേഷൻ തുടരുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മാത്രമാണ് ഇതിൽ പരാമർശിക്കുന്നത്.
സർക്കുലറിൽ പുതിയ കോഴ്സുകളുടെ അഫിലിയേഷൻ സംബന്ധിച്ച് ഒരു വ്യക്തതയും നല്‍കാത്തതോടെ വിദ്യാർഥികളും രക്ഷിതാക്കളും മാനേജ്മെന്റും ഒരേപോലെ ആശങ്കയിലാണ്. സംസ്ഥാനത്തെ 41 എൻജിനിയറിംഗ് കോളജുകളിലാണ് നൂതനകോഴ്സുകൾക്ക് എഐസിടിഇ അംഗീകാരം നല്‍കുകയും ഇത് അനുസരിച്ച് എഐസിടിഎ അംഗീകാരം നല്കിയ കോളജുകളുടേയും കോഴ്സുകളുടേയും ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷ്ണർക്ക് കൈമാറിയിട്ടുമുള്ളത്. എഐസിടിഇ അംഗീകാരം നല്കുന്ന പുതിയ കോഴ്സുകൾക്ക് സാങ്കേതിക സർവകലാശാല പ്രതിനിധികൾ നേരിട്ട് പരിശോധന നടത്തി അഫിലിയേഷൻ നല്‍കണമെന്നതാണ് സർവകലാശാലാ വ്യവസ്ഥ.
എന്നാൽ സർക്കാർ- ഗവർണർ പോരിന്റെ തുടർച്ചയായി വിസിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോൾ കോടതി കയറിയ സ്ഥിതിയിലായതോടെ പരിശോധനകൾ ഒന്നും നടത്താൻ സർവകലാശാല അധികൃതരും തയാറാവുന്നില്ല.
പുതിയ കോഴ്സുകൾ അനുവദിച്ച കോളജുകളിൽ പരിശോധന നടത്താനായി ഇൻസ്പെക്ഷൻ ഫീസ് ഇനത്തിൽ ഓരോ കോളജും ഒന്നര ലക്ഷം രൂപവീതമാണ് സാങ്കേതിക സർവകലാശാലയിൽ അടച്ച് കാത്തിരിക്കുന്നത്. 41 കോളജുകളിലായി ഒന്നിലേറെ പുതിയ ബ്രാഞ്ചുകൾക്ക് എഐസിടിഇ അംഗീകാരം ലഭിച്ച് സാങ്കേതിക സർവകലാശാലയുടെ അഫിലിയേഷനു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി.
20 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കോളജുകൾ എന്ന നിലയ്ക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് പരിശോധന പിന്നീട് നടത്താമെന്ന വ്യവസ്ഥയിൽ താത്കാലിക അഫിയേഷൻ നല്‍കണമെന്ന ആവശ്യം കോളജ് മാനേജ്മെന്റ് സർക്കാരിനും സർവകലാശാലയ്ക്കും മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ അനുകൂല നിലപാട് വരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും മാനേജ്മെന്റും.
സാങ്കേതിക സർവകലാശാല കത്തു നല്കിയാൽ തീരാവുന്ന പ്രശ്നം
നിലവിലെ സാഹചര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ എൻജിനിയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് പ്രവേശന പരീക്ഷാ കമ്മീഷ്ണറേറ്റ് നടത്തുന്നത്. ഇതോടൊപ്പം കോളജുകളുടേയും കോഴ്സുകളുടേയും ലിസ്റ്റും പ്രസിദ്ധപ്പെടുത്തും. ഇതിലേയ്ക്കുള്ള കോളജുകളുടേയും കോഴ്സുകളുയേും ലിസ്റ്റ് പ്രവേശന കമ്മീഷണർക്ക് നല്‍കേണ്ടത് സാങ്കേതിക സർവകലാശാലയാണ്.
സർവകലാശാലയിലെ വിവിധ കോളജുകളും അവിടുത്തെ കോഴ്സുകളും സീറ്റുകളും സംബന്ധിച്ച് കെടിയു നല്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് എൻട്രൻസ് കമ്മീഷ്ണറേറ്റ് ആകെ സീറ്റുകളുടേയും കോഴ്സുകളുടെയും പട്ടിക തയാറാക്കുന്നത്. എഐസിടിഇ അംഗീകാരം നല്‍കുകയും സാങ്കേതിക സർവകലാശാലയുടെ വീഴ്ച്ചമൂലം പരിശോധന വൈകിയതിനാൽ അഫിലിയേഷൻ നല്കാൻ കഴിയാതിരിക്കുകയും ചെയ്തിട്ടുള്ള കോഴ്സുകളിൽ പ്രൊവിഷണലായിൽ പ്രവേശനം നടത്താൻ കെടിയു തീരുമാനം കൈക്കൊണ്ടാൽ നിലവിലെ പ്രതിസന്ധിക്കു പരിഹാരമാകും. ഇതു സംബന്ധിച്ചുള്ള കത്ത് എൻട്രൻസ് കമ്മീഷ്ണർക്ക് നല്കിയാൽ സംസ്ഥാനത്ത് 4000 ത്തോളം നൂതന കോഴ്സുകളിലേക്ക് കൂടി വിദ്യാർഥികൾക്ക് പ്രവേശനത്തിനുള്ള അവസരമൊരുങ്ങും.
Tags : kerala engineering seats AICTE kerala education