ADVERTISEMENT
കൊച്ചി: തൃശൂര്‍ എംജി റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോഴുണ്ടായ അപകടത്തെത്തുടര്‍ന്ന് ഫാര്‍മസി ജീവനക്കാരന് വിഷ്ണുദത്ത് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. അധികൃതര്‍ അവരുടെ ജോലിയും കടമകളും കൃത്യമായി നിര്‍വഹിക്കാത്തതിനാല്‍ ഒരു കുടുംബം തകര്‍ന്നുവെന്നത് വേദനാജനകമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
അധികൃതരുടെ അലംഭാവത്തിന് ഒരു യുവാവിന്റെ ജീവനാണു ബലികൊടുക്കേണ്ടി വന്നത്. അമ്മ അതീവ ഗുരുതരാവസ്ഥയിലും കഴിയുന്നു. റോഡുകളുടെ മോശം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ നിരന്തരം കോടതി ഉത്തരവുണ്ടായിട്ടും അധികൃതര്‍ ലാഘവത്തോടെ എടുക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പിനോടും തൃശൂര്‍ കോര്‍പറേഷനോടും വിശദീകരണം തേടിയ കോടതി ഹര്‍ജി വീണ്ടും ജൂലൈ മൂന്നിന് പരിഗണിക്കാന്‍ മാറ്റി. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ റോഡിന്റെ ബന്ധപ്പെട്ട എന്‍ജിനിയര്‍മാരും ഉദ്യോഗസ്ഥരുമാണ് ഉത്തരവാദികളെന്ന് പലവട്ടം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവരാണ് ഇതിനു മറുപടി നല്‍കേണ്ടത്.
ഈ സംഭവം തൃശൂരാണു നടന്നതെങ്കിലും കൊച്ചിയിലടക്കം എവിടെയും ആവര്‍ത്തിക്കാനിടയുണ്ട്. വെള്ളം നിറഞ്ഞ വലിയ കുഴിയാണിതെന്നറിയാതെ യാത്രക്കാര്‍ വീണ് അപകടമുണ്ടാകും.
പാലാരിവട്ടം- കാക്കനാട് മെട്രോ നിര്‍മാണം നടക്കുന്ന റോഡില്‍ ഡ്രൈവിംഗ് അസാധ്യമാണെന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. റോഡ് കൊച്ചി മെട്രോ റെയിലിന്റെ നിയന്ത്രണത്തിലാണെങ്കിലും ജില്ലാ കളക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടി സമര്‍പ്പിക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു. കുഴിയില്‍ വീണും റോഡ് മോശമായതിനാലും ഉണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിതമെന്ന് കരുതാവുന്നതാണെന്ന് മുന്‍ ഉത്തരവുകളില്‍ പറഞ്ഞിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ വിശദീകരണം നല്കിയിട്ടുള്ളതായി ദേശീയപാത അഥോറിറ്റി അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ പരിഹാര നടപടികളാകും. മറ്റിടങ്ങളില്‍ നിര്‍മാണം മുടങ്ങാതെ നടക്കുന്നതായും അഥോറിറ്റി വ്യക്തമാക്കി.