ADVERTISEMENT
സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരള എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം (കീം) 2025 ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനിയറിംഗില്‍ ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ ജോണ്‍ ഷിനോജിന് (മാന്നാനം കെഇ സ്കൂൾ) ആണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി കൊട്ടാശേരില്‍ ഹരികൃഷ്ണനും (ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിർ), മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവും (മാന്നാനം കെഇ സ്കൂൾ) നേടി. പെണ്‍കുട്ടികളില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയത് പൊതുറാങ്കിംഗില് ഒന്‍പതാം റാങ്ക് നേടിയ കൊല്ലം പെരുംപുഴ നികേതത്തില്‍ ബി.ആര്. ദിയ രൂപ്യയാണ്. എസ്സി വിഭാഗത്തില്‍ കാസര്‍ഗോഡ് നീലേശ്വരത്തെ ഹൃദിന്‍ എസ്. ബിജുവും എസ്ടി വിഭാഗത്തില്‍ കോട്ടയം മണര്‍കാട് സ്വദേശി കെ.എസ്. ശബരീനാഥും ഒന്നാം റാങ്ക് നേടി.
86,549 പേര് പരീക്ഷ എഴുതിയതില്‍ 76,230 പേരാണ് എന്‍ജിനിയറിംഗിനു യോഗ്യത നേടിയത്. ഇതില്‍ രേഖകള്‍ പരിശോധിച്ച ശേഷം 67,505 പേരുടെ എന്‍ജിനിയറിംഗ് റാങ്ക് പട്ടികയാണു പ്രസിദ്ധീകരിച്ചത്.
ബിഫാം പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് ആലപ്പുഴ പത്തിയൂര്‍ സാരംഗത്തില്‍ അനഘ അനിലിനാണ്. രണ്ടാം റാങ്ക് കോട്ടയം ആര്‍പ്പൂക്കര പുല്ലാട്ട് ഹൗസില്‍ ഋഷികേശ് ആര്. ഷേണായിയും മൂന്നാം റാങ്ക് മലപ്പുറം എളംകുളം മാടയില്‍ ഹൗസില്‍ ഫാത്തിമത്ത് സഹറയും നേടി. 27,841 പേര് ഫാര്‍മസി പരീക്ഷയില്‍ യോഗ്യത നേടി.
അപേക്ഷയിലെയും അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. 2025ലെ എഐസിടി കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 14നുള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഫല പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആര്. ബിന്ദു അറിയിച്ചു.
മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്കിയ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെയാണു ഫലം പുറത്തുവന്നത്. ശിപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്തവിധം തമിഴ്നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
കീം ഫലം പ്രഖ്യാപിച്ചതോടെ വര്‍ഷങ്ങളായി കേരള സിലബസില്‍ പ്ലസ് ടു പഠിച്ച വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവന്ന വലിയ പ്രശ്നത്തിനാണ് ആശ്വാസമായിരിക്കുന്നത്. മാര്‍ക്ക് ഏകീകരണം വരുമ്പോള്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലെ മാര്‍ക്കും കീം സ്കോറും ചേര്‍ക്കുമ്പോള്‍ പലര്‍ക്കും മാര്‍ക്ക് കുറവായിരുന്നു. പ്ലസ് ടുവിനു മികച്ച മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കു പോലും ഏകീകരണം വരുമ്പോള്‍ 20 മുതല്‍ 40 വരെ മാര്‍ക്കാണ് നഷ്ടപ്പെട്ടിരുന്നത്. ഇതിനെതിരേ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നതോടെയാണ് മാര്‍ക്ക് ഏകീകരണത്തിനു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജോ. കമ്മീഷണര്‍ ഡോ. ആര്. മനോജ് എന്നിവരും പങ്കെടുത്തു.
Tags : KEEM 2025 results