ADVERTISEMENT
കൊച്ചി: പ്ലസ് ടു യോഗ്യത പരീക്ഷ പാസായത് ഏതു ബോര്‍ഡിനു കീഴിലായാലും പ്രവേശ പരീക്ഷാ മാര്‍ക്കിനെ ബാധിക്കാതിരിക്കാനുള്ള ഏകീകരണ പ്രക്രിയയുടെ ഭാഗമായി കൊണ്ടുവന്നതാണ് ഭേദഗതിയെന്നു ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ അപ്പീല്‍ നൽകിയിരിക്കുന്നത്. നിലവിലെ രീതി സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു മേല്ക്കൈയുണ്ടാക്കുന്നുണ്ടെന്ന വ്യാപക പരാതിയുടെയും വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് എല്ലാവര്ക്കും തുല്യ അവസരം നല്കുന്ന സംവിധാനമെന്ന നിലയില്‍ ഭേദഗതി നടപ്പാക്കിയത്.
നിലവിലെ രീതിയനുസരിച്ച് സംസ്ഥാന സിലബസ് പ്രകാരം പ്ലസ്ടു വിജയിച്ചവരുടെ മാര്‍ക്ക് സിബിഎസ്ഇ വിദ്യാര്ഥികളുടേതിനൊപ്പം തുല്യമായി പരിഗണിക്കപ്പെടാത്ത അവസ്ഥയുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
അവസര സമത്വം നിഷേധിക്കപ്പെടുന്ന അവസഥ ഒഴിവാക്കാനായാണ് ഒരു വിദ്യാര്‍ഥിക്കും ദോഷം ചെയ്യാത്തവിധം ഭേദഗതി നടപ്പാക്കിയത്. മുമ്പുണ്ടായിരുന്ന അസമത്വം ഇല്ലാതാകുകയാണ് ചെയ്തിരിക്കുന്നത്. പുതിയ രീതിയുടെ അപാകതമൂലം ഒരു കുട്ടിക്കും പിന്നാക്കം പോകേണ്ടിവരില്ല.
ഭരണഘടനാവകാശങ്ങളുടെ ലംഘനം ഭേദഗതി മൂലം ഉണ്ടായിട്ടില്ല. എന്നാല്‍, ഈ വസ്തുതകള്‍ പരിഗണിക്കാതെ സിംഗിള്‍ ബെഞ്ച് ഭേദഗതി റദ്ദാക്കുകയും റാങ്ക് പട്ടിക 2025 ഫെബ്രുവരി 19ലെ പ്രോസ്പെക്ടസ് പ്രകാരം പുനഃക്രമീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണെന്നും അപ്പീലില്‍ പറയുന്നു.
Tags :