ADVERTISEMENT
വാക്കുകൾ ഇണചേരുമ്പോഴുള്ള ആനന്ദമാണ് എനിക്കേറെ പ്രിയപ്പെട്ടത്. അതിന്റെ പരിധിയിൽ വരാത്ത ഒന്നിനോടും എനിക്കിതുവരെ പൊരുത്തപ്പെടാനായിട്ടില്ല. ആ ആനന്ദം എനിക്ക് ആനന്ദാതിരേകമാണ്. ആനന്ദത്തിൽനിന്നു പുറത്താക്കപ്പെടുന്ന ഒരവസ്ഥ. അത് മന്ദഗാമിനികൾ കടലിൽ ചെന്നുചേരുംപോലെയാണ്. സൗരമയൂഖം ഒരശ്രുകണത്തിൽ പീലിവിടർത്തി നിൽക്കുംപോലെ. ഒരു നെല്ലിപ്പഴം കാറ്റിലുലഞ്ഞ് നാവിലിറ്റുവീഴുംപോലെ. ആ ആനന്ദം ഞാനനുഭവിച്ചിട്ടുണ്ട്. നിർദയലോകത്തിൽ ഒറ്റപ്പെട്ടുപോയ എന്നെ ഈ ഭൂമിയിൽ ജീവിക്കാൻ ധൈര്യപ്പെടുത്തിയത് അത്തരം ആനന്ദങ്ങളായിരുന്നു.
ഒരിക്കൽ ടി. ഗോപി എന്ന കവി എന്നോടു പറഞ്ഞു; കടലിൽ ഒറ്റയ്ക്ക് ചൂണ്ടയിട്ട് മീൻപിടിക്കുന്ന സാന്റിയാഗോമാരാണ് നമ്മളെന്ന്. ഒറ്റ മീനും കിട്ടാതെ വെറുതേ ചൂണ്ടയിട്ടിരിക്കുന്ന സാന്റിയാഗോമാർ. നമ്മളും നമ്മുടെ സ്രഷ്ടാക്കളും മരിച്ചിട്ട് പതിറ്റാണ്ടു കഴിഞ്ഞിട്ടും നമ്മളിപ്പോഴും ചൂണ്ടകളിൽ മീൻ കൊരുത്തു കാത്തിരിക്കുന്നു. ഇതുകണ്ട് മീനുകൾ നമ്മെ പരിഹസിച്ചേക്കാം. അപ്പോൾ നമ്മൾ മീനുകളോട് ഉറക്കെ പറയണം, സാന്റിയാഗോമാരെ സൃഷ്ടിച്ചത് ലോകാവസാനം വരെ മീൻ പിടിക്കാനാണെന്ന്. ഗോപി ഇന്ന് നമ്മോടൊപ്പമില്ല. എല്ലാ ആണ്ടറുതിയിലും അവൻ വജ്രസാരമാം വാക്കിനാൽ ശിശിരത്തിന്റെ ഒരു തൂവൽ എനിക്കു വരച്ചുതരുമായിരുന്നു. അവനില്ലായെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. അവനുണ്ട് എന്ന് കൊടുംകേട് ബാധിച്ച എന്റെ പാവം മനസ് വിളിച്ചുപറയുന്നു. ഇണചേർത്ത് അവൻ പെറ്റുപെരുക്കിയ വാക്കുകൾ വിളിച്ചുപറയുന്നു. എല്ലാ ഋതുവിലും നീ പൂവിടുമെന്നെനിക്കറിയാം. പക്ഷേ, അതൊന്നും തേൻ കമഴ്ന്നപോലായിരുന്നില്ല. നിന്റെ വാക്ക്, നിന്റെ സ്നേഹംപോലെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒന്നായിരുന്നു. അതിൽനിന്ന് എനിക്കും നിനക്കും ഒരിക്കലും മോചനം ലഭിച്ചിരുന്നില്ല.
നമ്മളൊരുമിച്ച് എത്രയെത്ര യാത്രകൾ കിനാവു കണ്ടു. എത്ര ദൂരം പാതി പോയി മടങ്ങി. എത്രദൂരം മനസുകൊണ്ട് പോയ് വന്നു. അറിയില്ല. നമ്മളൊരുമിച്ച് പോകേണ്ട ഇടങ്ങളിൽ പിന്നീട് ഞാനൊറ്റയ്ക്കു പോയി. പൂനയിലെ ഓഷോ ആശ്രമത്തിൽ, ശ്രവണ ബലഗൊളയിൽ, തലക്കാവേരിയിൽ, കുടജാദ്രിയിൽ, നാഞ്ചിനാട്ടിൽ. അവിടെയൊന്നും നീ എന്നോടൊപ്പം വന്നില്ല. എങ്കിലും ഒരു സന്ധ്യാതാരകത്തെപ്പോലെ നീ എന്നെ പിന്തുടരുന്നതായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്. തിരശീലയ്ക്കു മീതേ തിരശീല വന്നു വീഴുമ്പോഴും നമുക്കജ്ഞാതമായ യാനങ്ങൾ ഇനിയുമുണ്ടല്ലോ നമ്മിലെന്ന് വെറുതേ തോന്നിപ്പോകുന്നു.
ഒരിക്കൽ ഓഷോ ആശ്രമത്തിലിരിക്കുമ്പോൾ പലതും ഓർത്ത കൂട്ടത്തിൽ നടന്നുവന്ന വഴികൾ വെറുതേ ഓർത്തു. വഴികൾ മാത്രമല്ല, കണ്ടുമുട്ടിയവരെ, പ്രിയപ്പെട്ടവരെ, ആദ്യത്തെ നോട്ടത്തിൽത്തന്നെ പൂത്ത ചെന്തീകളെ, സ്ഫുടതാരകളെ, നഷ്ടവസന്തസ്ഥലികളെ, നിത്യഭാസുര നഭശ്ചരങ്ങളെ എല്ലാം. എത്രയോ പേർ ഒന്നും മിണ്ടാതെ പടിയിറങ്ങിപ്പോയിരിക്കുന്നു. എത്രയോപേർ വീണ്ടും കാണാമെന്നു പറഞ്ഞു മറഞ്ഞിരിക്കുന്നു. എത്രയോ തൊട്ടാവാടികൾ പിണക്കം പറഞ്ഞ് ഇലകൾ കൂമ്പിനിൽക്കുന്നു. എത്രയോ നീർത്തടങ്ങൾ ഉള്ളിൽ വറ്റിപ്പോയിരിക്കുന്നു. എത്ര ഛന്ദസുകൾ കിനാവിൽനിന്ന് വഴുതിപ്പോയിരിക്കുന്നു. ഓർത്തിരുന്നപ്പോൾ വല്ലാത്ത സങ്കടം തോന്നി. “ദുഃഖിക്കാനെന്തിരിക്കുന്നു. ദുഃഖംതന്നെയല്ലീ നാം” എന്ന കുഞ്ഞുണ്ണിക്കവിത ഓർത്തു. “രണ്ടു കുത്തിടാതെ ദുഃഖമെന്നെഴുതിയാൽ നല്ല സുഖം ദുഃഖത്തിനും” എന്നെഴുതിയ പുലിയൂർ രവീന്ദ്രനെ ഓർത്തു. “കൊച്ചു ദുഃഖങ്ങളെയൊക്കെ വിരൽത്തുമ്പാലെ നീക്കുക’’ എന്നും “മഹാദുഃഖങ്ങളെമാത്രം മാറിൽ താഴ്ത്തിയിറക്കുക” എന്നും ഓർമിപ്പിച്ച അയ്യപ്പപ്പണിക്കരെ ഓർത്തു. “എന്റെ ദുഃഖങ്ങൾ വെറും കടൽശംഖുകളെന്നും അപരന്റെ ദുഃഖങ്ങൾ മഹാസമുദ്രങ്ങളെന്നും” മന്ത്രിച്ച ഒഎൻവിയെ ഓർത്തു. അങ്ങനെ ഓർത്തോർത്തിരുന്നപ്പോൾ ഉള്ളിലെങ്ങോ ഒരു സത്യബോധോദയമുണ്ടായി. ദുഃഖത്തിനർഥമില്ലെന്നു മനസിലായി. ഉള്ളിലെ ദുഃഖം സർവാംഗം ദഹിച്ചുതുടങ്ങി. ഒടുവിൽ ഒരിത്തിരി വെളുത്ത ചാരം കിട്ടി. അതും ചുമന്ന് ഞാൻ നരകയാനം തുടർന്നു. ഉന്മാദക്ഷോഭം ശമിപ്പിച്ച് സന്തുഷ്ടനാകാനുള്ള തീർഥാടനം.
തീർഥാടനകാലത്താണ് ഞാൻ ഓഷോയെ വായിച്ചുതുടങ്ങുന്നത്. ആ വായന എന്റെ ഗ്രഹണകാലംകൂടിയായിരുന്നു. സന്താപകലുഷിതമായ മനസിനെ അനുകമ്പയോടെ ആ പുസ്തകങ്ങൾ ശുശ്രൂഷിച്ചു. അത് ഉള്ളിലെ ഇത്തിരിപ്പോന്ന സ്വാതന്ത്ര്യത്തെ മഹാകാശമാക്കിത്തീർക്കാനുള്ള ആഹ്വാനമായിരുന്നു. ഒരു പുസ്തകത്തിൽ ഓഷോ പറയും, “നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് ആകാശത്തിൽ മറ്റൊരാകാശം സൃഷ്ടിക്കുന്ന പക്ഷികളെയാണ്” എന്ന്. “ഭൂമിയിൽ ഏറ്റവും കുറച്ച് സ്വാതന്ത്ര്യം അനുഭവിക്കുന്നത് മനുഷ്യനാണെ’’ന്ന് ഓഷോ പിന്നീട് കൂട്ടിച്ചേർക്കുന്നുണ്ട്. വായിച്ചുകഴിഞ്ഞപ്പോൾ അതു ശരിയല്ലേ എന്ന് എനിക്കും തോന്നി. ഞാൻ ‘ധർമപദം’ എടുത്തുവായിച്ചു. ബുദ്ധനും അതുതന്നെ പറയുന്നു. റൂമിയുടെ ഒരു കവിതയിൽ “ഈ പഞ്ജരത്തിൽനിന്ന് എന്നേക്കുമായി രക്ഷപ്പെട്ടുകൊള്ളുക” എന്നും “ഈ ആവരണം ഛേദിക്കുക” എന്നും പറയുന്നുണ്ട്. ഈ രക്ഷപ്പെടൽ ദുഃഖത്തിൽനിന്നുള്ള രക്ഷപ്പെടലാണ്. അതിനു സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യമില്ലാത്തിടത്ത് ദുഃഖം വന്നു കുമിഞ്ഞുകൂടാറുണ്ട് എന്നൊരു പഴങ്കഥയുണ്ട്. വായനയിലൂടെയും യാത്രയിലൂടെയുമാണ് ഞാൻ മനസിന്റെ ഉൾഭ്രമണങ്ങളെ അടക്കിനിർത്തിയത്. എന്നാൽ, ചില മുഹൂർത്തങ്ങളിൽ അത് പോയ വേഗത്തിൽത്തന്നെ തിരിച്ചുവരും. ആപാദമസ്തകം ഉഴുതുമറിക്കും. മനസിനെ മുൾമുനയിൽ നിർത്തും. ഒറ്റയ്ക്കിരിക്കുമ്പോഴാണ് എനിക്ക് ഇത്തരം ആക്രമണങ്ങളെ ചെറുക്കാനാകാതെ വരുന്നത്. അപ്പോൾ ഞാൻ പരാജയപ്പെട്ട യുദ്ധത്തിലെ അവസാന പോരാളിയായിത്തീരും.
ഉള്ളിലെ വൈഷമ്യങ്ങളെ മറികടക്കാനാണ് ഞാനെഴുതിത്തുടങ്ങിയത്. അതെനിക്കൊരു ഔഷധസേവകൂടിയായിരുന്നു. എഴുത്തിൽനിന്നാണ് ചിരകാല ബന്ധുക്കളെ കിട്ടിയത്. ദീർഘയാത്രകൾ നടത്തിയത്. വാക്കുകൾ ഇണചേരുന്നതു കണ്ടത്. അതിൽനിന്നൂറിയ ആനന്ദം അനുഭവിച്ചത്. അതിനാൽ ഞാനിപ്പോഴും ചൂണ്ടയിൽ മീൻകൊരുത്തു കാത്തിരിക്കുന്നു.
Tags : Katharsis