ADVERTISEMENT
കൊച്ചി: സുരേഷ് ഗോപി നായകനാകുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’(ജെഎസ്കെ) എന്ന സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരേ ചലച്ചിത്ര സംഘടനകള്‍. സിനിമയുടെ ട്രെയ്ലറും ടീസറും അംഗീകരിച്ച സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്കു മറ്റൊരു മാനദണ്ഡമാണു കൊണ്ടുവന്നിരിക്കുന്നതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരു മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന നിലപാടിനെതിരേ സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഓഫീസിനു മുമ്പില്‍ 30ന് ഫെഫ്കയുടെ നേതൃത്വത്തില്‍ ഏകദിന സമരം നടത്തും. നിർമാതാക്കള്‍, അഭിനേതാക്കള്‍ എന്നിവരും പങ്കെടുക്കുമെന്ന് ഉണ്ണിക്കൃഷ്ണന് പറഞ്ഞു. സിനിമാ സെന്സറിംഗിനുള്ള വ്യവസ്ഥകള്‍ പാലിക്കാതെ ദുർവ്യാഖ്യാനം ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ടാണു സമരം.
സെന്‍സര്‍ ബോര്‍ഡ് നിലപാടിനെതിരേ നിര്‍മാതാവ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടശേഷം കൂടുതല്‍ പ്രതിഷേധപരിപാടികള്‍ ആലോചിക്കും. ടീസറും ട്രെയ്ലറും പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയശേഷം മുഖ്യകഥാപാത്രത്തിന്റെ ‘ജാനകി’ എന്ന പേര് മാറ്റണമെന്നാണു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. രാഷ്ട്രീയ സമ്മര്‍ദമാണു ബോര്‍ഡിന്റെ നിർദേശത്തിനു പിന്നിലെന്ന് കരുതുന്നില്ല. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ്. സിനിമയുടെ മാത്രമല്ല, സര്‍ഗാത്മകമായ കാര്യങ്ങള്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. ഒരിക്കല്‍ വഴങ്ങിയാല്‍ ഭാവിയില്‍ ഭീകരമായ അവസ്ഥയുണ്ടാകും. പേരു മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായാലും അദ്ഭുതമില്ലെന്നും ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പുറത്തുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളായ സെന്‍സര്‍ ബോര്‍ഡിലെ ചിലര്‍ തന്നിഷ്ടപ്രകാരം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് കുറ്റപ്പെടുത്തി. സിനിമാനിര്‍മാണം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസരത്തില്‍ സെന്‍സര്‍ ബോര്‍ഡും സിനിമാ പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണെന്നും ഡയറക്ടേഴ്സ് യൂണിയന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഏതു മതത്തിലും വ്യക്തികള്‍ക്കു പേരിടുന്നത് ദൈവനാമങ്ങളായിരിക്കും. ഈ സാഹചര്യം തുടര്‍ന്നാല്‍ ഭാവിയില്‍ കഥാപാത്രങ്ങള്‍ക്കു പേരിടാതെ നമ്പര്‍ ഇടേണ്ട അവസ്ഥ വരുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രഞ്ജി പണിക്കര്‍ പറഞ്ഞു.
വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത വിളിച്ചുപറയുന്ന ഏറ്റവും പുതിയ സംഭവമായാണ് ഇതിനെ കാണേണ്ടത്. ഇനി സിനിമയിലും നാടകത്തിലുമെല്ലാം നമ്പര്‍ ഇട്ടു കഥാപാത്രങ്ങള്‍ ഉണ്ടാകേണ്ട സാഹചര്യം ഉണ്ടാകുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
Tags :