ADVERTISEMENT
കൊച്ചി: സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനു സെൻസർ ബോർഡ് കാരണം വ്യക്തമാക്കിയിട്ടില്ലെന്നു ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യുടെ സംവിധായകന് പ്രവീണ്‍ നാരായണന്. വാക്കാല്‍ മാത്രമാണ് സിനിമയുടെ പേരു മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്. മുംബൈയില്‍നിന്നാണ് ഇക്കാര്യത്തില്‍ ഒരു തടസം നേരിടുന്നത്.
സിനിമ കാണാതെയാണോ ബോര്‍ഡ് ഇങ്ങനെയൊരു നിലപാട് എടുത്തതെന്ന സംശയമുണ്ട്. സിനിമയിലെ പ്രധാന നടനായ സുരേഷ് ഗോപി ഇടപെടല്‍ നടത്തുന്നുണ്ടെന്നും റിവ്യൂ കമ്മിറ്റിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും പ്രവീണ്‍ നാരായണന് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജാനകി എന്ന പേര് സിനിമയില്‍നിന്നു മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ജാനകി എന്നതു ഹൈന്ദവ ദൈവത്തിന്റെ പേരാണെന്നും പേര് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശം എന്നുമാണ് റിപ്പോര്‍ട്ട്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചത്.
Tags : jsk sureshgopi censorship