ADVERTISEMENT
കൊച്ചി: ‘ജെഎസ്കെ-ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ റിവൈസിംഗ് കമ്മിറ്റി വീണ്ടും ഇന്നു കാണാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി നാളെ പരിഗണിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സെന്‍സര്‍ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ സുരേഷ് ഗോപി നായകനായ സിനിമയുടെ നിർമാതാക്കള്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ബെഞ്ച് പരിഗണിച്ചത്.
റിലീസിംഗ് തികഞ്ഞ അനിശ്ചിതത്വത്തിലാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഈ മാസം 12ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ല. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണു സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തേ ടീസറിന് സർട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്നും ഹര്‍ജിക്കാർ കോടതിയിൽ അറിയിച്ചു.
സിനിമ വീണ്ടും കാണാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടില്ലേയെന്നു കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം കോടതിയെ അറിയിക്കണമെന്നും അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനത്തിനു വിധേയമായി മാത്രമേ ഇനി റിലീസ് ചെയ്യാനാകൂഎന്നതിനാല് നേരത്തേ നിശ്ചയിച്ച പ്രകാരം നാളെ സിനിമ റിലീസ് ചെയ്യാൻ സാധ്യതയില്ല.
Tags : jsk sureshgopi censorship