ADVERTISEMENT
കേരള രാഷ്ട്രീയത്തിലെ പ്രബലനും കേരള കോണ്‍ഗ്രസുകളുടെ തലമുതിര്‍ന്ന ചെയര്‍മാനുമായ പി.ജെ. ജോസഫിന് ഇന്ന് 84. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട ജോസഫിന്റെ മനസ് ഇന്നും ചെറുപ്പം. പുറപ്പുഴയിലെ പുരാതന കത്തോലിക്കാ കുടുംബമായ പാലത്തിനാല്‍ വീട്ടില്‍ ജോസഫിന്റെയും (നാട്ടുകാരുടെ കുഞ്ഞേട്ടന്) അന്നമ്മയുടെയും മകനായി 1941 ജൂണ്‍ 28നായിരുന്നു ഔസേപ്പച്ചന്റെ ജനനം. കേരള കോണ്‍ഗ്രസ് പിളര്പ്പിലൂടെ നേതൃത്വത്തിലെത്തിയ ജോസഫ്, പിളര്‍പ്പുകളിലും ലയനങ്ങളിലും യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളിലും മുന്നണികളിലും എക്കാലവും ഒരു ഭാഗത്തെ ശക്തനായ നേതാവായിരുന്നു. അഞ്ചര പതിറ്റാണ്ടായി കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രധാനികളിലൊരാൾ.
1970ല്‍ തൊടുപുഴയില്‍നിന്നു മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തിയ പി.ജെ. ജോസഫ്, പത്തു തവണയാണ് അതേ മണ്ഡലത്തില്‍ ജയം ആവര്‍ത്തിച്ചത്. അന്തരിച്ച പി.ടി. തോമസിനോടു തോറ്റെങ്കിലും പിന്നീട് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. തെരഞ്ഞെടുപ്പുവിധിയെത്തുടര്ന്ന് 1978ല്‍ കെ.എം. മാണി ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് എ.കെ. ആന്റണി മന്ത്രിസഭയില്‍ എട്ടു മാസം ആഭ്യന്തരമന്ത്രിയായി. 1980-87ല്‍ കെ. കരുണാകരന് മന്ത്രിസഭയില്‍ റവന്യൂ മന്ത്രി, 1996-2001ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രി, 2006-2010ല്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി, 2011-2016ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രി എന്നീ നിലകളിലെല്ലാം ജോസഫ് ശോഭിച്ചു.
1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റ് നിഷേധിച്ചതിന്റെ പേരിലാണു യുഡിഎഫ് വിട്ടത്. കെ.എം. മാണിയുടെ നേതൃത്വം അംഗീകരിച്ച് 2010ല്‍ കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചതോടെ വീണ്ടും യുഡിഎഫിലെത്തി. ഇടതുമുന്നണിയുമായി രണ്ടു പതിറ്റാണ്ടിലേറെയുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചായിരുന്നു ഈ ലയനം. ഇതിനിടെ ജോസഫ് വിഭാഗത്തെ വിട്ടുപോയ കെ. ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും ജോസഫിന്റെ പാര്‍ട്ടിയിലെത്തി കോട്ടയത്തിന്റെ എംപിയായതു സമീപകാല ചരിത്രം. കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്കു സ്വാഗതം ചെയ്യുമ്പോഴും ജോസിന്റെ പാര്‍ട്ടിയെ രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യാന്‍ ജോസഫിന്റെ പാര്‍ട്ടിക്കു പൂര്ണസമ്മതമില്ല.
കെ.എം. മാണിയുടെ രോഗാവസ്ഥയെയും വിയോഗത്തെയും തുടര്‍ന്ന് ചെയര്മാന്സ്ഥാനത്തെ ചൊല്ലി 2019ല്‍ തുടങ്ങിയ തര്‍ക്കത്തില്‍ പി.ജെ. ജോസഫിന്റെയും ജോസ് കെ. മാണിയുടെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസുകള്‍ വീണ്ടും പിളര്‍ന്നു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ജോസ് കെ. മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസ്-എമ്മിന് അംഗീകൃത സംസ്ഥാന പാര്‍ട്ടി പദവിയും രണ്ടില ചിഹ്നവും നല്കിയതു ജോസഫിനു കനത്ത തിരിച്ചടിയായി. ജോസഫിന്റെ വാദം തള്ളി കേരള കോണ്‍ഗ്രസിലെ പിളര്‍പ്പായി പോലും തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിക്കാതിരുന്നതു അപ്രതീക്ഷിതവുമായി. രാഷ്ട്രീയ തന്ത്രജ്ഞനായ ജോസഫ് എങ്കിലും തളര്‍ന്നില്ല. പി.സി. തോമസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് അതിന്റെ ചെയര്‍മാനായാണു ജോസഫ് കരുത്തു തെളിയിച്ചത്.
രണ്ടു വര്‍ഷംമുമ്പ് അന്തരിച്ച പ്രിയതമ ഡോ. ശാന്തയുടെ ഓര്‍മകളിലും തന്റെ ഇഷ്ടകാര്യങ്ങളായ കൃഷിയിലും സംഗീതത്തിലും നിന്ന് ഊര്‍ജം കണ്ടെത്തിയാണു ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ മകന് അപു ജോണ്‍ ജോസഫ് പിതാവിന്റെ നിഴലായി കൂടെയുണ്ട്. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും പിളര്‍പ്പുകള്‍ക്കും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന വിവാദങ്ങള്‍ക്കും ഇടയിലും പ്രായം തളര്‍ത്താത്ത മനസുമായി ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന ആത്മവിശ്വാസത്തിലാണു ജോസഫ്. കേരള രാഷ്ട്രീയത്തെയും കേരള കോണ്‍ഗ്രസുകളുടെ ഭാവിയെയും കുറിച്ച് അടക്കം നിരവധി വിഷയങ്ങളില്‍ പുറപ്പുഴയിലെ വസതിയില്‍ ദീപികയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ ജോസഫ് വിശദമായി സംസാരിച്ചു.
തിരിഞ്ഞുനോക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതില്‍ തൃപ്തനാണോ?
=വളരെ സംതൃപ്തനാണ്. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ ആംരഭിച്ച കേരള കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭയ്ക്കകത്തും പുറത്തും കര്‍ഷകരുടെ ശബ്ദമായി മാറി. 1965ലെ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളോടെ കേരള കോണ്‍ഗ്രസ് വന്‍വിജയം നേടി. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ.എം. ജോര്‍ജും കെ.എം. മാണിയും ഇ. ജോണ്‍ ജേക്കബും അടക്കം അഞ്ചു പേരാണു നിയമസഭയിലെത്തിയത്. 1968-69ലാണ് ഞാനാദ്യം സംസ്ഥാന കമ്മിറ്റിയംഗമായത്. 1970ല്‍ കെ.എം. ജോര്‍ജ് എന്റെ പിതാവിനെ കണ്ടാണ് എന്നെ സ്ഥാനാര്‍ഥിയാക്കിയത്. ആഭ്യന്തരം, റവന്യു, വിദ്യാഭ്യാസം, പൊതുമരാമത്ത്, ഭവനനിര്‍മാണം, ജലവിഭവം അടക്കം വിവിധ വകുപ്പുകളുടെയും മന്ത്രിയെന്ന നിലയിലും എംഎല്‍എ എന്ന നിലയിലും കേരളത്തിനും നാടിനും വലിയ സംഭാവനകള്‍ ചെയ്യാനായെന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. ആഭ്യന്തര മന്ത്രിയായുള്ള എട്ടു മാസത്തെ ഭരണകാലത്ത് സംസ്ഥാനത്തു നിയമവാഴ്ച ഉറപ്പാക്കാനായി. വിദ്യാഭ്യാസമന്ത്രിയായിരിക്കെ പ്ലസ് ടു നടപ്പാക്കി. റവന്യു മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് നേടിയെടുത്തു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ ലോകബാങ്ക് സഹായത്തോടെ കേരളത്തിലെ റോഡുകള്‍ ആധുനികമാക്കി.
1978ല്‍ കെ.എം. മാണി രാജിവയ്ക്കേണ്ടിവന്നപ്പോള്‍ ആഭ്യന്തരമന്ത്രിയാകാന്‍ മത്സരമുണ്ടായെന്നു കേട്ടിട്ടുണ്ട്. അതു ശരിയാണോ? ആരായിരുന്നു പകരം മന്ത്രിയാകാന്‍ നിര്‍ദേശമുണ്ടായത്.
=പാര്‍ട്ടി എക്സിക്യൂട്ടീവില്‍ വോട്ടെടുപ്പുണ്ടായി. വോട്ടിംഗിലൂടെയാണ് എന്നെ ആഭ്യന്തരമന്ത്രിയായി നിയോഗിച്ചത്. അന്ന് പാര്‍ട്ടി ചെയര്‍മാനായിരുന്ന വി.ടി. സെബാസ്റ്റ്യനെയാണു പരസ്യമായല്ലെങ്കിലും മാണിസാര്‍ തുണച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. പിന്നീട് തെരഞ്ഞെടുപ്പു കേസില്‍ ജയിച്ചു മാണിസാര്‍ തിരിച്ചെത്തുന്ന എട്ടു മാസമാണ് ഞാന്‍ ആഭ്യന്തരം കൈകാര്യം ചെയ്തത്.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രസക്തി?
=കേരള കോണ്‍ഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ദേശീയ കാഴ്ചപ്പാടുള്ള സംസ്ഥാന പാര്‍ട്ടികളാണ് ആവശ്യം. കാര്‍ഷികരംഗത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിശാല കാഴ്ചപ്പാടാണു കേരള കോണ്‍ഗ്രസിനുള്ളത്. സംസ്ഥാന വിഷയങ്ങള്‍ വേണ്ടവിധം മുന്നോട്ടു കൊണ്ടുവരാന്‍ സംസ്ഥാന പാര്‍ട്ടികള്‍ക്കേ കഴിയൂ. അതിനാല്‍ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി മുമ്പത്തേക്കാള്‍ കൂടിയിരിക്കുന്നു.
കേരള കോണ്‍ഗ്രസ് പിളര്‍പ്പുകള്‍ ഒഴിവാക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?
= പിളര്‍പ്പുകള്‍ നിര്‍ഭാഗ്യകരമാണ്. അതതു കാലത്തെ സാഹചര്യങ്ങളെ ഇപ്പോള്‍ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനായാണ് 2010ല്‍ കെ.എം. മാണി ചെയര്‍മാനും ഞാന്‍ വര്‍ക്കിംഗ് ചെയര്‍മാനുമായി പാര്‍ട്ടി ലയിച്ചത്.
ജോസ് കെ. മാണിയുമായുള്ള വ്യക്തിപരമായ ഭിന്നതയാണോ ഏറ്റവുമൊടുവിലത്തെ പിളര്‍പ്പിനു കാരണം?
=വ്യക്തിപരമായി ജോസ് കെ. മാണിയോട് ഒരു ഭിന്നതയോ എതിര്‍പ്പോ ഇല്ല. മാണിസാറുമായും സ്നേഹമായിരുന്നു.
കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനു മുന്‍കൈയെടുക്കുമോ?
=ആ വിഷയം ഇപ്പോള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന പൊതുവികാരം അണികളിലുണ്ട്.
മക്കള്രാഷ്ട്രീയത്തോട് എന്താണ് അഭിപ്രായം?
=അതൊരു വിഷയമാക്കേണ്ട കാര്യമില്ല. എല്ലാവരുടെയും മക്കള്‍ രാഷ്ട്രീയത്തിലുണ്ടല്ലോ. ജോസ് കെ. മാണിയെയും എതിര്‍ത്തിട്ടില്ല.
പഴയതുപോലുള്ള സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആരോഗ്യം തടസമാകുന്നുണ്ടോ?
=വളരെ സജീവമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയിലും സജീവമായി നേതൃത്വം നല്‍കും.
നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത യുഡിഎഫിലും കേരള കോണ്‍ഗ്രസിലും പ്രശ്നമാകാറില്ലേ?
=ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതൊരു പ്രശ്നമാകില്ല. ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടു പോകും.
കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ തുടരും എന്നല്ലേ?
=പാര്‍ട്ടിക്കു നയപരമായും എല്ലാ നിലയിലും നേതൃത്വം കൊടുക്കും. പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കും. ഭവന സന്ദര്‍ശനവും ഫണ്ടുപിരിവും കേരള കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞു.
യുഡിഎഫിലും ചില പ്രശ്നങ്ങളുണ്ടല്ലോ. അടുത്ത തെരഞ്ഞെടുപ്പിലെ വിജയസാധ്യത?
=ഒന്നിച്ചു നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉറപ്പായും ജയിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ സൂചനയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതു പ്രതിഫലിക്കുമോ?
=ഘടകകക്ഷികള്‍ക്കു ന്യായമായ അംഗീകാരം നല്‍കിക്കൊണ്ടുള്ള സമീപനം കോണ്‍ഗ്രസ് മുന്കൈയെടുത്തുണ്ടാക്കിയാല് വിജയം നേടാനാകും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണിയെക്കുറിച്ച്?
=മുല്ലപ്പെരിയാര്‍ ഡാമിന്റെ ആശങ്കകള്‍ നിലനില്ക്കുന്നു. ഭൂചലനവും അതിതീവ്രമഴയും ഉണ്ടാക്കാനിടയുള്ള അപകടസാധ്യത ആര്‍ക്കും തള്ളിക്കളയാനാകില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പുതിയ ഡാമിനായുള്ള ശ്രമങ്ങള്‍ കേരളം ശക്തിപ്പെടുത്തണം. ഡാം സേഫ്റ്റി നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണം.
വര്‍ഗീയതയും മയക്കുമരുന്നും ഭീഷണിയല്ലേ. കേരളത്തിന്റെ മതസൗഹാര്‍ദം നിലനിര്‍ത്തേണ്ടതല്ലേ?
=മയക്കുമരുന്നിന്റെ വ്യാപനം വലിയ ഭീഷണിയാണ്. അതു തടയേണ്ടതുണ്ട്. മതസൗഹാര്‍ദം അരക്കിട്ടുറപ്പിക്കാന്‍ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
വന്യമൃഗ ആക്രമണം അടക്കമുള്ള കാര്യങ്ങളില്‍ കേരളത്തിലെ കര്‍ഷകരെയും സാധാരണക്കാരെയും രക്ഷിക്കാന്‍ ആരുമില്ലേ?
=വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണം. പ്രത്യേകിച്ചു വനാതിര്‍ത്തികള്‍ പങ്കിടുന്ന ജനവാസമേഖലകളിലെ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് കാട്ടിനുള്ളില്‍ തന്നെ വെള്ളവും തീറ്റയും ലഭ്യമാക്കുകയെന്നതാണ് ഒരു പോംവഴി. വനസംരക്ഷണത്തിന്റെ ഭാഗമായി ഇതു നടപ്പാക്കാന്‍ വനംവകുപ്പും സര്‍ക്കാരും നടപടിയെടുക്കണം.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു വിവേചനം കാട്ടുന്നുവെന്ന എക്കാലത്തെയും പരാതി ഇപ്പോഴുമുണ്ടോ?
=കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന ശക്തമായ പൊതുജനാഭിപ്രായമുണ്ട്. കേന്ദ്രത്തിന്റെ കയറ്റിറക്കുമതി നയങ്ങള്‍ കര്‍ഷകര്‍ അടക്കം കേരളത്തിനു ദോഷകരമാകുന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കു കര്‍ഷകര്‍ പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്.
Tags : PJ Joseph