ADVERTISEMENT
വയനാട്: സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഹേമചന്ദ്രനെ കൊലപ്പെടുത്തി എന്ന് കണ്ടെത്തിയ ബീനാച്ചിയിലെ വീട്ടിലും മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലുമാണ് നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.
ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസിനോട് നൗഷാദ് വിശദീകരിച്ചു. നാല് അടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചേരമ്പാടിയിലെ ചതുപ്പിൽ ആയതിനാൽ മൃതദേഹം അഴുകിയിരുന്നില്ല.
മൃതദേഹത്തിൽ പരിക്കുകൾ ഉൾപ്പെടെ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, ആത്മഹത്യ ചെയ്തുവെന്ന നൗഷാദിന്റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കൊലപാതകം എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടെന്നും പോലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രിയാണ് യുഎഇയിൽ നിന്നെത്തിയ നൗഷാദിനെ അന്വേഷണസംഘം ബംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എത്തിച്ച നൗഷാദിനെ ഇന്ന് രാവിലെ പത്തരയോടെ ബത്തേരിയിലെ ബീനാച്ചിയിലുള്ള വീട്ടിലെത്തിച്ചു.
നൗഷാദിന്റെ വീടിന് തൊട്ടടുത്തുള്ള വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവിടെ മൂന്നര മണിക്കൂറോളം നീളുന്ന തെളിവെടുപ്പാണ് ഇന്ന് നടന്നത്.
അടച്ചിട്ട വീട്ടിനുള്ളിൽ തെളിവെടുപ്പ് പൂർത്തീകരിച്ച അന്വേഷണസംഘം വീടിന്റെ പിന്നാമ്പുറത്തും നൗഷാദിനെ എത്തിച്ച് പരിശോധന നടത്തി. വീടിന് പുറകിൽ വച്ചാണ് രേഖകളും വസ്ത്രങ്ങളും കത്തിച്ചതെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു.
Tags :