ADVERTISEMENT
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ക്രൈംബ്രാഞ്ച്. സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ഡയറക്ടര്‍, പ്രമോട്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ വസ്തുവകകളും ആസ്തിയും കണ്ടുകെട്ടുന്നതിന് അധികാരമുള്ള ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്സ് ആക്ട്) പ്രകാരമാണു നടപടി.
തട്ടിപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് അനന്തു കൃഷ്ണന് കേരളത്തിലും പുറത്തും വാങ്ങിക്കൂട്ടിയ ഭൂസ്വത്തുക്കളായിരിക്കും ഇത്തരത്തില്‍ കണ്ടുകെട്ടുക. ക്രൈംബ്രാഞ്ച് 400 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. അനന്തു കൃഷ്ണന് ഒരു കമ്പനിയുടെയും സിഎസ്ആര്‍ ഫണ്ടും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിലവില്‍ 1350 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ ഏഴായിരത്തോളം പരാതികള്‍ ലഭിച്ചതില്‍ 650 ലധികം കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പു ലക്ഷ്യമിട്ട് സ്വന്തമാക്കിയ പണംകൊണ്ടാണ് അനന്തുകൃഷ്ണന് സ്കൂട്ടര്‍ വാങ്ങിയതെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഇവയുടെ മഹസറും രേഖപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വാഹനം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് പലര്‍ക്കും നിര്‍ദേശം ലഭിച്ചതായാണു വിവരം.
പാതിവിലയില്‍ സ്കൂട്ടര്‍ നല്‍കാമെന്നു വിശ്വസിപ്പിച്ച് സംസ്ഥാന വ്യാപകമായി 20,163 പേരില്‍നിന്ന് 60,000 രൂപ വീതവും 4,025 പേരില്‍നിന്ന് 56,000 രൂപ വീതവുമാണ് അനന്തു കൈപ്പറ്റിയത്.
അതിനിടെ അനന്തുകൃഷ്ണനിൽനിന്നു സംഭാവന സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളെയും നേതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കാത്തതിനെതിരേ വിമര്‍ശനമുയരുന്നുണ്ട്.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പണം തട്ടിപ്പിനിരയായ ‘വോയ്സ് ഓഫ് വുമണ്‍’ രംഗത്തെത്തിയിരുന്നു.
Tags :