ADVERTISEMENT
തിരുവനന്തപുരം: ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കി സർക്കാർ. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ രാജ്ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്.
കെഎപി രണ്ടാം ബറ്റാലിയനിലെ എസ്ഐ, വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ, കെഎപി നാലാം ബറ്റാലിയൻ, എസ്എപി ബറ്റാലിയൻ, ബോംബ് സ്ക്വാഡ്, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തെയും സീനിയർ സിപിഒ എന്നിവരുടെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. ഇതിനു പുറമെ രാജ്ഭവനിലെ ഡ്രൈവർ ചുമതലയിൽ പ്രവർത്തിച്ചിരുന്ന പോലീസ് ഡ്രൈവറെയും പിൻവലിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനെ രാജ്ഭവനിലേക്ക് നിയോഗിച്ച ഉത്തരവും റദ്ദാക്കി.
സ്ഥലംമാറ്റം സർക്കാർ നിർദേശത്തെ തുടർന്ന് റദ്ദാക്കിയെന്നാണ് വിവരം. രാജ്ഭവന്റെ ആവശ്യപ്രകാരം ഡിജിപിയാണ് പോലീസുകാരെ ഗവർണറുടെ സുരക്ഷയ്ക്കായി നിയോഗിച്ച് ഉത്തരവിറക്കിയത്. രാജ്ഭവനിലെ സുരക്ഷാ ചുമതലയിലേക്കാണ് ഇവരെ നിയോഗിച്ചത്. ഇന്നലെ രാവിലെ പുറപ്പെടുവിച്ച ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽതന്നെ പിൻവലിച്ചതോടെ ഉദ്യോഗസ്ഥർ നിലവിലെ ചുമതലയിൽ തുടരും.
Tags :