ADVERTISEMENT
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ഖത്തറിലെ യുഎസ് സേനാതാവളത്തില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. നാട്ടിലെത്തി തിരിച്ചുപോകുന്നവരും ജോലിക്കായി പോകുന്നവരുമെല്ലാം വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടും. മിക്ക യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിയശേഷമാണു വിമാനങ്ങള്‍ റദ്ദാക്കിയ വിവരം അറിയുന്നത്. കരിപ്പൂരില്‍നിന്നു പുറപ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പതിനാറു വിമാനങ്ങളും ഇവിടേക്കു വരേണ്ട പതിനാലു വിമാനങ്ങളും റദ്ദാക്കി. ഷാര്‍ജ, ദമാം, അബുദാബി, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവച്ചിട്ടുള്ളത്. യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
ഗള്‍ഫ് സര്‍വീസുകള്‍ക്കുപുറമേ ബംഗളുരു, മുംബൈ എന്നിവടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളും റദ്ദാക്കിയതില്‍പെടും. ദോഹ, ഷാര്‍ജ. അബുദാബി, ദമാം, മസ്കറ്റ്, ജിദ്ദ, ദുബായ് എന്നിവടങ്ങളില്‍നിന്നു കരിപ്പൂരിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതില്‍ പ്രധാനം.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള 17 സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ആക്രമണഭീഷണി ഒഴിഞ്ഞതിനെത്തുടർന്ന് സർവീസുകൾ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എയർ ഇന്ത്യയുടെ കൊച്ചി - ദോഹ, കൊച്ചി - ദുബായ്, ദുബായ് - കൊച്ചി, എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റ് - കൊച്ചി, കൊച്ചി - മസ്കറ്റ്, ദോഹ - കൊച്ചി, കൊച്ചി - ദോഹ, മസ്കറ്റ് - കൊച്ചി, കൊച്ചി - കുവൈറ്റ്, സ്പൈസ് ജെറ്റിന്റെ കൊച്ചി - ദുബായ്, ദുബായ് - കൊച്ചി, ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചി - അബുദാബി, കൊച്ചി - റാസൽഖൈമ, അബുദാബി - കൊച്ചി, കൊച്ചി - മസ്കറ്റ്, മസ്കറ്റ് - കൊച്ചി, ബഹറിൻ - കൊച്ചി - ദമാം വിമാനങ്ങളാണു സർവീസ് റദ്ദാക്കിയത്.
Tags : flight services kerala gulf flights