ADVERTISEMENT
ഭാരതാംബയെന്ന ദേശീയ സങ്കൽപ്പത്തെ മാനിക്കുന്നവർക്കും അസ്വസ്ഥതയുളവാക്കുന്നതാണ് ആ ചിത്രത്തെ വന്ദിക്കുയെന്ന നിർബന്ധബുദ്ധി. ദേശീയപതാകയെ വന്ദിക്കുകയും ദേശീയഗാനം ആദരവോടെ ആലപിക്കുകയും ചെയ്യുന്ന ജനതയോട് ഇതുകൂടി ചെയ്തില്ലെങ്കിൽ ദേശഭക്തിയാകില്ലെന്നു പറയരുത്. ദേശീയബോധത്തിനോ ഭക്തിക്കോ കൂടുതൽ പ്രകടനങ്ങൾ ആവശ്യമുള്ളവർക്ക് അതാകാം; എല്ലാവരെയും നിർബന്ധിക്കരുത്. മറക്കാനോ നമ്മളാ സാമ്രാജ്യത്വത്തെ കടപുഴക്കിയ പലവർണ, ഭാഷാ, മത, സംസ്കാര കൊടികളേന്തിയൊരൊറ്റ കുത്തൊഴുക്കായ കാലം! മാറ്റിവയ്ക്കുക നിങ്ങളീ ഭരണഘടനാ നിന്ദയാം ദേശഭക്തിമാപിനികൾ.
ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ തുടങ്ങിയ വിവാദമാണ് തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നത്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷത്തിനു ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ദീപം തെളിക്കുകയും വേണമെന്നു രാജ്ഭവനിൽനിന്നു നിർദേശമുണ്ടായതോടെ കൃഷിവകുപ്പ് പരിപാടി സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമായതിനാൽ പൊരുത്തപ്പെടാൻ സർക്കാരിനു കഴിയില്ലെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചത്. തുടർന്ന് ഗവർണർ പരിപാടി സ്വന്തം നിലയ്ക്കു നടത്തി. ദിവസങ്ങൾക്കുശേഷം, എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഭാരതാംബയുടെ ചിത്രമുള്ളതിനാൽ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ തർക്കം രൂക്ഷമായി. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്ത് നൽകിയിരിക്കുകയാണ്. കത്ത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു മതേതര-ജനാധിപത്യ സർക്കാർ മറ്റെന്തു ചെയ്യും?
അതേസമയം, പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഭരണത്തലവനെ അവഹേളിച്ചെന്നും, കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയായ ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ഭാരതാംബയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി വൈകി എത്തിയതും ഗവർണർ മടങ്ങുന്നതിനു മുൻപു പോയതും പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം കത്തിലെഴുതി. യഥാർഥത്തിൽ ഈ വിഷയം സർക്കാരും ഗവർണറുമായുള്ള തർക്കത്തിനപ്പുറം, മതേതര-ജനാധിപത്യ ഭരണഘടനയും ഗവർണർ ഉൾപ്പെടുന്ന രാഷ്ട്രീയവും തമ്മിലുള്ളതായി മാറുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് ജനകോടികളെ ഒന്നിപ്പിച്ചത് വൈകാരിക ഘടകമായിരുന്നെങ്കിലും എപ്പോഴും കൊണ്ടുനടക്കേണ്ട ഒരു ചര്യയായി സ്വാതന്ത്ര്യാനന്തര തലമുറ അതിനെ കണക്കാക്കുന്നില്ല.
കാവിനിറം ആർഎസ്എസിന്റെ നിറമല്ലെന്നു ഗവർണർ പറഞ്ഞതു ശരിയാണ്. കാവിയെന്നല്ല ഒരു നിറവും ആരുടെയും സ്വന്തമല്ല. പക്ഷേ, പല നിറങ്ങളും ചിലരൊക്കെ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചില പ്രതീകങ്ങളോ മുന്നറിയിപ്പുകളോ ആയി മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾ ഹിംസയുടെ അടയാളമായി അതിനെ തിരിച്ചറിയുന്നുമുണ്ട്. കാവിക്കൊടിയും തീവ്രദേശീയ മുദ്രാവാക്യങ്ങളുമായി ആക്രമിക്കാനെത്തുന്നവരെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും തിരിച്ചറിഞ്ഞിട്ട് കുറെയായി. ഇക്കഴിഞ്ഞ 22നു രാത്രി മധ്യപ്രദേശിലെ ബർബാൻപുർ ജില്ലയിലെ നെപ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് നാല് ക്രൈസ്തവരെ വിവസ്ത്രരാക്കി മർദിക്കുകയും തെരുവിലൂടെ നടത്തുകയും ക്ഷേത്രത്തിലെത്തിച്ചു വന്ദിപ്പിക്കുകയും ചെയ്ത നൂറ്റിയൻപതോളം പേരിൽ ചിലരുടെ കൈയിലുമുണ്ടായിരുന്നു കാവിനിറമുള്ള തുണികൾ. വർഗീയതയോടു സന്ധി ചെയ്യുന്ന സർക്കാരും മതപരിവർത്തന നിരോധനമെന്നൊരു നിയമവും വർഗീയവത്കരിക്കപ്പെട്ടു ആൾക്കൂട്ടവുമുണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയാണ്. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന സംഘപരിവാറിന്റെ ആവശ്യം കഴിഞ്ഞദിവസം ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളേ ആവർത്തിച്ചതും കൂട്ടിവായിക്കാം. ഇതിന്റെയൊക്കെ ഭാഗമായ രാഷ്ട്രീയം, കാവിക്കൊടിയേന്തിയ ഭാരതാംബയെ കൊണ്ടുവരുന്പോൾ സ്വാതന്ത്ര്യസമരകാലത്തെന്നപോലെ ആവേശം കൊള്ളാൻ എല്ലാവർക്കുമായെന്നു വരില്ല. ഗവർണറുടെ വിചിന്തനത്തിൽ ഈ നഗ്നസത്യങ്ങളും ഉണ്ടായിരിക്കട്ടെ.
മന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘിച്ചെങ്കിൽ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. പക്ഷേ, സർക്കാരുകൾ ഭരണഘടനയുടെ വഴിക്കുതന്നെ പോകണം. ഒരിക്കൽ നമ്മെ ഒന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ദേശീയബിംബങ്ങളെ രാഷ്ട്രീയ, മത ധ്രുവീകരണത്തിനുപയോഗിക്കാൻ അനുവദിക്കരുത്. കാവിക്കൊടിയേന്തിയ ഭാരതാംബയല്ല, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉൾപ്പെടെ നാമെല്ലാം കൈകോർത്തു നിൽക്കുന്ന ഇന്ത്യയാണ് യഥാർഥ ദേശീയത.
Tags : Editorial