ADVERTISEMENT
കണ്ണൂർ: കേരള ആയുർവേദ വകുപ്പിൽ കോടികൾ പൊടിച്ച് ഗവേഷണ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്പോഴും ആവശ്യത്തിന് ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കാതെ സർക്കാരിന്റെ ഒളിച്ചുകളി. കേരളത്തിൽ ആയർവേദ വകുപ്പിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണ്ട സ്ഥാനത്ത് നിലവിൽ ഏഴു പേർ മാത്രമാണുള്ളത്. മൂന്നു പേരെ മാത്രമാണ് അടുത്ത നാളിൽ നിയമിച്ചത്. 23 പേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
27 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന സമയത്ത് മൂന്നു പോസ്റ്റ് മാത്രം വിജ്ഞാപനം ചെയ്ത പിഎസ്സിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണു കറുവാപ്പട്ട കർഷകനും കണ്ണൂർ പയ്യാന്പലം സ്വദേശിയു മായ ലിയോനാർഡ് ജോൺ ദീപികയോടു പറഞ്ഞത്. ആയുഷിന്റെ നിർദേശ പ്രകാരം 10 മുതൽ 30 വരെയുള്ള സ്ഥാപനങ്ങൾക്ക് ഒരു ഇൻസ്പെക്ടർ എന്നതാണ് ചട്ടം. കേരളത്തിൽ 900ലധികം ആയുർവേദ മരുന്ന് കന്പനികൾ ഉണ്ട്.
900 ആയുർവേദ മരുന്ന് നിർമാണ യൂണിറ്റുകളെന്നു കണക്കാക്കിയാൽത്തന്നെ കേരളത്തിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണം. എന്നാൽ കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബന്ധപ്പെട്ട തസ്തികയിൽ നിയമനം നടത്താനാകില്ലെന്നാണു സർക്കാർ വാദം. എന്നാൽ കേരള സർക്കാരിനു പ്രസ്തുത നിയമനത്തിൽ യാതൊരു ബാധ്യതയും ഇല്ലെന്നാണ് വിവരാവകാശ രേഖയിൽനിന്നു വ്യക്തമാകുന്നത്.
ആവശ്യത്തിനുള്ള ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനുള്ള ഫണ്ട് കേരളത്തിന് ആയുഷ് അനുവദിക്കുന്നുണ്ട്. ആയുർവേദ മരുന്ന് നിർമാണ സ്ഥാപനങ്ങളെ സഹായിക്കാനാണ്, തങ്ങൾക്ക് ഒരു പൈസയുടെ ബാധ്യത ഇല്ലാത്ത നിയമനത്തിൽപോലും കേരള സർക്കാർ കള്ളക്കള്ളി തുടരുന്നതെന്നാണ് ലിയോനാർഡ് ജോണിന്റെ ആരോപണം.
പുതിയ കന്പനികൾക്കു ലൈസൻസ് ലഭ്യമാകാതിരിക്കുക, സാന്പിൾ എടുക്കൽ, മരുന്നുകളുടെ ഗുണനിലവാര പരിശോധന തുടങ്ങിയ കാര്യങ്ങൾ ഡ്രഗ് ഇൻസ്പെക്ടർമാരുടെ കുറവ് മൂലം നടക്കുന്നില്ല. കൂടുതൽ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിച്ചാൽ ഡ്രഗ് വകുപ്പിൽ നടക്കുന്ന അഴിമതികളും കെടുകാര്യസ്ഥതകളും കുറയാനുള്ള സാഹചര്യമൊരുങ്ങും. അതേസമയം 338 ആയുർവേദ നിർമാണ യൂണിറ്റുകളുള്ള തമിഴ്നാട്ടിൽ 23 ഇൻസ്പെക്ടർമാരെ സർക്കാർ നിയോഗിച്ചു. യഥാർഥത്തിൽ 12 പേർ വേണ്ട സ്ഥാനത്താണ് ഇത്രയും പേരെ നിയോഗിച്ചത്.
സർക്കുലർ 167 പ്രകാരം താത്കാലികമായി ആയുർവേദ ഇൻസ്പെക്ടർമാരെ നിയമിക്കാനുമാകില്ല. ഇങ്ങനെ നിയമിച്ച 11 പേരെ പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം പിൻവലിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിരുന്നു. ആയുഷ് ഫണ്ടായതിനാൽ സംസ്ഥാന സർക്കാരിന് ബാധ്യത വരുന്നില്ല. ജോലിക ൾ കൃത്യമായി നടക്കുകയും ചെയ്യും.
ജിസിഎംഎസ് ഉപകരണം ഉപയോഗിച്ച് മരുന്ന് പരിശോധിച്ചാൽ മാത്രമേ മരുന്നിന്റെ ഗുണമേന്മയും കീടനാശിനി, കാസിയ അംശവും അറിയാൻ കഴിയുകയുള്ളൂ. യൂറോപ്യൻ യൂണിയൻ, കാനഡ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള ആയുർവേദ മരുന്നുകൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആയുർവേദ മരുന്നുകളിൽ മെർക്കുറി, ലെഡ്, ആർസെനിക് എന്നിവ പരിശോധിക്കുന്നില്ല എന്നതാണു കാരണം.
കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രി നടത്തിയ ഗവേഷണത്തിൽ പറയുന്നത് ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്നുകളുടെ ഉപയോഗം ലിവർ സിറോസിസിന് കാരണമാകുന്നുവെന്നാണ്.
കരൾ തകരാറിലായ 1,440 രോഗികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.