ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജലന്ധർ രൂപതയുടെ നിയുക്ത ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം നാളെ നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാന്പസിൽ രാവിലെ പത്തിന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ മുഖ്യകാർമികത്വം വഹിക്കും.
ഉജ്ജൈൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഞ്ചലോ ഗ്രേഷ്യസ് എന്നിവർ സഹകാർമികരാകും. ഷിംല- ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകും. വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികളും പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഡൽഹിയിലെ വത്തിക്കാൻ നുണ്‍ഷ്യേച്ചറിലെ കൗണ്‍സിലർ മോണ്‍. ജുവാൻ പാബിയോ, ബിഷപ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തിൽ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, സിസ്റ്റർ റോസ് മേരി എസ്എബിഎസ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി എന്നിവർ പ്രസംഗിക്കും. ബിഷപ് ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ മറുപടിപ്രസംഗം നടത്തും.
പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്.
Tags : Dr. Jose Thekkumcherikunnel